കൊലക്കേസ് പ്രതിയെ കുത്തിയ കേസ്: പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്

കാസർകോട്: ഉപ്പള മുത്തലിബ് വധക്കേസിലെ മൂന്നാംപ്രതി മുഹമ്മദ് റഫീഖിനെ കാസർകോട് കോടതിപരിസരത്ത് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. പ്രതിയും മുഹമ്മദ് റഫീഖിന്റെ ബന്ധുവുമായ മുഹമ്മദ് അലി എന്ന കസായി അലി (39)യെയാണ് സബ് കോടതി ജഡ്ജി ജലജ റാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം കൂടി തടവനുഭവിക്കണം.2013 ഡിസംബർ 16-നായിരുന്നു സംഭവം.
മുത്തലിബ് വധക്കേസിലെ മൂന്നാംപ്രതിയായ മുഹമ്മദ് റഫീഖിനെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കി പുറത്തേക്കുകൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം.
അക്രമിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അന്നത്തെ കാസർകോട് ഇൻസ്പെക്ടറായിരുന്ന ടി.പി.ജേക്കബാണ് കുറ്റപത്രം സമർപ്പിച്ചത്.

