കാസർകോട്ടുനിന്ന് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് ആറുപേർ

തൃക്കരിപ്പൂർ: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് നേടിയ ജില്ല ടീമിൽ നിന്ന് ആറുപേർക്ക് സന്തോഷ് ട്രോഫി കണ്ടീഷനിംഗ് ക്യാമ്പിലേക്ക് അവസരം. നവംബർ 20 മുതൽ ഡിസംബർ 14 വരെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 38 പേരുടെ കോച്ചിങ് ക്യാമ്പിൽ ഇവർ പങ്കെടുക്കും.
ജില്ലയുടെ വിജയനായകൻ തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി കെ. മുഹമ്മദ് സാബിത്ത്, ഫൈനലിൽ ജില്ലയുടെ വിജയഗോൾ നേടിയ ടോപ് സ്കോറർ വലിയപറമ്പിലെ കെ.പി. ഇനാസ്, ഉദിനൂർ സ്വദേശി ആകാശ് രവി, എടാട്ടുമ്മലിലെ യു. ജ്യോതിഷ്, ഇളംബച്ചി സ്വദേശി എം. റാഷിദ്, കണ്ണൂർ കൂത്തുപറമ്പിലെ സി. മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് ജില്ലയിൽ നിന്ന് സന്തോഷ് ട്രോഫി ക്യാമ്പിലെത്തിയത്.
സ്റ്റേറ്റ്സ്കൂൾ, ജില്ല, അന്തർജില്ല, സീനിയർ അന്തർജില്ല, സ്റ്റേറ്റ് സീനിയർ ചാമ്പ്യൻഷിപ്പുകളിലെ മിന്നുന്ന പ്രകടനമാണ് സാബിത്തിനെ ക്യാമ്പിലെത്തിച്ചത്. എം.അഷ്റഫ്-കെ.സക്കീന ദമ്പതിമാരുടെ മകനാണ്.
ഉദിനൂരിലെ കെ.രവി-കെ.ഷീജ ദമ്പതികളുടെ മകനായ ആകാശ് രവി ദേശീയ ജൂനിയർ ഫുട്ബാളിലും ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബാളിലും കേരളത്തിനുവേണ്ടി ജേഴ്സിയണിഞ്ഞു. കേരാള പ്രീമിയർ ലീഗിലും ഐ.പി.എല്ലിലും ടീമംഗം. ഫുട്ബാൾ ഗ്രാമമായ എടാട്ടുമ്മലിൽ നിന്നാണ് ജ്യോതിഷ് ഫുട്ബാളിൽ ഉയരങ്ങൾ തേടിയത്.
സ്കൂൾ, ജില്ല തലങ്ങളിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഭാഗമായി. യു.ഹരീഷ്-കെ.വി.സുധ ദമ്പതിമാരുടെ മകനാണ്. കണ്ണൂർ സീനിയർ ജില്ല ചാമ്പ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ട്.. ഇളംബച്ചി മൈതാനിയിലെ എ.പി ഉസ്മാൻ- എം.റാബിയ ദമ്പതിമാരുടെ മകനാണ്.
ഗോൾ കീപ്പറായ സി.മുഹമ്മദ് ഇഖ്ബാൽ അഖിലേന്ത്യ ഇന്റർ വാഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. എ.പി.ഷംസുദ്ദീൻ-സി.ഖദീജ ദമ്പതികളുടെ മകനാണ്. പടന്ന കടപ്പുറം കുഞ്ഞിപ്പുരയിൽ ഹഫ്സത്ത് -യു.ഇസ്മായിൽ ദമ്പതികളുടെ മകനാണ് കെ.പി.ഇനാസ് .

