റോഡിന് മൂന്നു ലക്ഷം കോടി: കേരളത്തിന് ഗഡ്കരിയുടെ ഉറപ്പ്

തിരുവനന്തപുരം: മൂന്ന് വാണിജ്യ ഇടനാഴികളുൾപ്പെടെ 2025-ൽ സംസ്ഥാനത്ത് മൂന്നുലക്ഷം കോടിയുടെ കേന്ദ്രാവിഷ്കൃതപദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ ഇരട്ടത്തുരങ്കങ്ങൾ എന്നിവയുടെ ഉദ്ഘാടനവും 13 ദേശീയപാതാവികസനപദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുപദ്ധതികളിലായി 919 കിലോമീറ്റർ വ്യവസായ ഇടനാഴി സംസ്ഥാനത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേശീയപാതകളാണ് വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുന്നത്. 87,224 കോടിയാണ് പദ്ധതിച്ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറുവരി എലിവേറ്റഡ് ഹൈവേയും ഇതിൽ ഉൾപ്പെടും. 2024-നുമുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. റോഡുവികസനത്തിലൂടെ വിനോദസഞ്ചാരമേഖലയ്ക്ക് മൂന്നിരട്ടി നേട്ടമുണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുഗതാഗതസംവിധാനത്തെ ബയോ, ഇലക്ട്രിക്, ഹരിത, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റണം. യാത്രച്ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കും -ഗഡ്കരി പറഞ്ഞു

