ഓര്‍മകളില്‍ നൊമ്പരമായി വന്ദന; ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം∙ ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്. KOLLAM NEWS ഡോ. വന്ദനയുടെ കൊലപാതകം സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ രണ്ടിരട്ടി തുക നഷ്ടപരിഹാരം ഈടാക്കും. നിലവിലെ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷംവരെ തടവും 50000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. 7വർഷംവരെ തടവും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് നീക്കം. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും വേണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ആവശ്യപ്പെട്ടിരുന്നത്. പരാതികൾ ലഭിച്ചാൽ ഒരു മണിക്കൂറിനകം എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നത് അടക്കമുള്ള നിർദേശങ്ങൾ ഉണ്ടെന്നാണ് സൂചന. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇത് വർധിപ്പിക്കാനും നിർദേശമുണ്ട്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം, സൈബർ അധിക്ഷേപം തുടങ്ങിയവയും നിയമപരിധിയിൽ കൊണ്ടുവരും.

