വിവാഹച്ചടങ്ങിനിടെ കുഞ്ഞിനെ മറന്നു കാറിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

രാജസ്ഥാൻ: അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കൾ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതിനെ തുടർന്നാണ് ദാരുണമായ സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ മരിച്ചത്. രണ്ട് പെൺമക്കളോടൊപ്പമാണ് മാതാപിതാക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
കുട്ടിയുടെ അമ്മ മൂത്ത മകളുമായി കാറിന് പുറത്തിറങ്ങി. ഇരുവരും കാറിൽ നിന്നിറങ്ങിയ ശേഷം കാർ പാർക്ക് ചെയ്യാൻ പോയ അച്ഛൻ എല്ലാവരും കാറിൽ നിന്നിറങ്ങി എന്ന് തെറ്റിദ്ധരിച്ച് കാർ പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹചടങ്ങിൽ പങ്കെടുത്ത മാതാപിതാക്കൾ രണ്ടു മണിക്കൂർ പലരുമായി സംസാരിച്ചുനിന്നു.
ഏറെ നേരം കഴിഞ്ഞ് രണ്ട് പേരും ഒരുമിച്ചായപ്പോഴാണ് ഗോർവികയെ പറ്റി പരസ്പരം അന്വേഷിക്കുന്നത്. വിവാഹസ്ഥലത്ത് പലയിടത്തും അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. ഒടുവിൽ കാർ പരിശോധിക്കുമ്പോഴാണ് മകളെ അബോധാവസ്ഥയിൽ കാറിൽ കണ്ടെത്തുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം ജീവൻ നഷ്ടപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

