കർണാടകയിലേക്കുള്ള യാത്രാപ്രശ്നം ചർച്ചചെയ്ത് പരിഹരിക്കും-മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്: ജില്ലയിൽനിന്ന് കർണാടകയിലേക്കുള്ള യാത്രാപ്രശ്നം സർക്കാർതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനസംഖ്യാനുപാതികമായി വാക്സിൻ അനുവദിക്കും. വാക്സിൻ ഡോസുകളുടെ 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷൻ വഴിയും 50 ശതമാനം ഓഫ്ലൈനായും നൽകുന്നതിനുള്ള സംസ്ഥാനസർക്കാർ നിർദേശം ജില്ലയിൽ കർശനമായി നടപ്പാക്കും.
വാക്സിനേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് കൂടുതൽ ഡോസുകൾ ലഭ്യമാക്കും. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ച് സംഭാവനയിലൂടെ ഓൺലൈൻ പഠനോപകരണങ്ങൾ കണ്ടെത്താൻ നടപടികൾ ആരംഭിക്കാനും യോഗം തീരുമാനമാനിച്ചു.
എം.എൽ.എ.മാരായ എം. രാജഗോപാലൻ, എൻ.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി, ഡി.എം.ഒ. ഡോ. കെ.ആർ. രാജൻ, ഡി.ഡി.ഇ. കെ.വി. പുഷ്പ, ഡോ. എ.ടി. മനോജ്, ഡോ. മുരളീധര നല്ലൂരായ, കെ. രവികുമാർ എന്നിവർ സംസാരിച്ചു.

