തീവ്രവാദവും മൗലികവാദവും സമാധാനത്തിന് ഭീഷണി, നേരിടാന്‍ സംയുക്തശ്രമം വേണം- ഷാങ്ഹായ് ഉച്ചകോടിയില്‍ മോദി
ന്യൂഡൽഹി: തീവ്രവാദത്തിനെതിരേയും മൗലികവാദത്തിനെതിരേയും ലോകരാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങൾ ഭീകരവാദം, മൗലികവാദം തുടങ്ങി ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വെല്ലുവിളികളെ നേരിടാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പുരോഗമന സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ് മധ്യേഷ്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനം നൽകുന്നതിൽ ഈ മേഖലയ്ക്ക് ചരിത്രപരമായ പങ്കുണ്ട്. എന്നാൽ മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു. മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം. യുവാക്കളെ മൗലികവാദത്തിലേക്ക് വഴിതിരിച്ചുവിടാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. ശാസ്ത്രവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കണം. ഭീകരവാദത്തിനും മൗലീകവാദത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.https://aa8fa4f04ca66affde8eec6531843d2f.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യങ്ങളെ തമ്മിൽ ചേർക്കുന്ന പദ്ധതികൾ അഖണ്ഡതയെ ബാധിക്കരുതെന്ന് ഉച്ചകോടിയിൽ പരാമർശിച്ചതിലൂടെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്കെതിരേയും മോദി പരോക്ഷ വിമർശനം ഉയർത്തി.
കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബെലാറസ്, മംഗോളിയ എന്നിവയാണ് ഉച്ചകോടിയിലെ നിരീക്ഷണ പദവിയുള്ള രാജ്യങ്ങൾ. ഇരുപതാം സഹകരണ ഉച്ചകോടിയിൽ ഇറാനും പുതിയ അംഗമായി ചേർന്നിട്ടുണ്ട്.