ഹൂതി ആക്രമണം; ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ സഖ്യകക്ഷികളോട് സഹായം അഭ്യർഥിച്ച് സൗദി അറേബ്യ

റിയാദ്: ഹൂതി വിമതരിൽനിന്നുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം അഭ്യർഥിച്ച് സൗദി അറേബ്യ. യെമനിലെ ഹൂതികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ, മിസൈൽ ഇന്റർസെപ്റ്ററുകളുടെ ക്ഷാമം നേരിട്ടതിനെ തുടർന്നാണ് സൗദി അറേബ്യ സഖ്യരാഷ്ട്രങ്ങളെ സമീപിച്ചത്.
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാൻ മേഖലയിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാനാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് സൗദിയുടെ പ്രധാന ആയുധ വിതരണക്കാരായ അമേരിക്കയുടെ ഇന്റർസെപ്റ്റർ ശേഖരത്തിൽ കുറവ് വന്നതാണ് ഈ നീക്കത്തിന് കാരണം.
സൈനിക താവളങ്ങൾക്ക് പുറമെ സൗദി അറേബ്യയിലുടനീളമുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും ഭരണകേന്ദ്രങ്ങൾക്കും നിലവിൽ ഭീഷണിയുണ്ട്. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഒമാന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം, സൗദിയുമായി അടുത്ത പ്രതിരോധ ബന്ധമുണ്ടെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചെങ്കിലും സൈനിക സഹായം അഭ്യർഥിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് വക്താവ് പ്രതികരികരിച്ചിട്ടില്ല.
ഇതിനിടെ സൗദിയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെങ്കടലിലും ഹോർമുസിലും ചരക്കുകപ്പലുകൾക്ക് നേരെ ഭീഷണിയുയരുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലായി തുടരുകയാണ്.

