KSDLIVENEWS

Real news for everyone

ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

SHARE THIS ON

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബിൽക്കിസ് ബാനു നൽകിയ രണ്ട് ഹർജികളിൽ ഒന്ന് സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്.

കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസിന്റെ വിചാരണ മഹാരാഷ്ട്രയിൽ നടന്നതിനാൽ, ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മോചനം സംബന്ധിച്ച തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മഹാരാഷ്ട്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ഈ വാദം അംഗീകരിക്കാൻ കോടതി തയാറായില്ല. എന്നാൽ, കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു നൽകിയ റിട്ട് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

15 വർഷത്തോളമായി ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002ലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ വിട്ടയയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!