വീട്ടിലെ ഒരംഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചു; സി കെ ശ്രീധരനെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

കാസർകോട് :പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരുടെ വക്കാലത്ത് ഏറ്റെടുത്ത് സി കെ ശ്രീധരൻ. പ്രതികളായ ഒൻപത് സിപിഎം പ്രവർത്തകരുടെ വക്കാലത്താണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സി കെ ശ്രീധരൻ ഏറ്റെടുത്തത്. കേസിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് ഹൈക്കോടതിയിൽ നിയമസഹായം നൽകിയത് ശ്രീധരൻ ആയിരുന്നു.എന്നാൽ, സിപിഎമ്മിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് കേസിലും ചേരിമാറ്റം. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ (രണ്ട്) കോടതിയിൽ ഇദ്ദേഹം ഹാജരായിരുന്നു. മുൻ കെപിസിസി വൈസ് പ്രസിഡന്റായ സി കെ ശ്രീധരൻ ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മിൽ ചേർന്നത്.അതിനുശേഷം ശ്രീധരൻ ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. മുൻ എംഎൽഎയും സിപിഎം ജില്ല സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠൻ, പാർട്ടി പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ എന്നിവരുൾപ്പടെ ഒൻപത് പ്രതികൾക്കുവേണ്ടിയാണ് സി കെ ശ്രീധരൻ വിചാരണക്കോടതിയിൽ ഹാജരാവുക.കേസിൽ 24 പ്രതികളാണുള്ളത്. മറ്റ് പ്രതികൾക്കായി മൂന്ന് അഭിഭാഷകർ വാദിക്കും. ഫെബ്രുവരി രണ്ട് മുതൽ മാർച്ച് എട്ടുവരെയാണ് വിചാരണ. അതേസമയം പെരിയ കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് താൻ ഏറ്റെടുത്തത് സിപിഎം നിർദ്ദേശ പ്രകാരമല്ലെന്നാണ് അഡ്വ സി കെ ശ്രീധരന്റെ വാദം.പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്ത് ഏൽപ്പിച്ചതെന്നും താൻ പെരിയ കേസ് ഫയൽ പരിശോധിച്ചിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. വീട്ടിലെ ഒരംഗത്തെപ്പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച ശ്രീധരൻ കൂടെ നിന്ന് ചതിച്ചെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ആരോപിക്കുന്നത്.ശ്രീധരന്റേത് നീചമായ പ്രവർത്തിയെന്നാണ് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ വിശേഷിപ്പിച്ചത്. കേസിന്റെ തുടക്കം മുതൽ ഫയൽ പഠിച്ചയാളാണ് അദ്ദേഹം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാം തലകീഴായി മറിഞ്ഞിരിക്കുകയാണ്.സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ അദ്ദേഹത്തിനായിരുന്നു വലിയ താത്പര്യം. പിന്നെയാണ് കേസ് അസഫ് അലിയെ ഏൽപ്പിച്ചത്. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി…
വക്കീൽ പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. ഫയലൊക്കെ വാങ്ങിക്കൊണ്ടുപോയിരുന്നു. ശ്രീധരന് വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏതായാലും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് ഈ വക്കാലത്ത് ഏറ്റെടുക്കൽ വഴിവച്ചേക്കും

