എസ്എഫ്‌ഐ ആള്‍മാറാട്ടം: പ്രിന്‍സിപ്പാളിനെതിരെ നടപടി വന്നേക്കും, വിശദീകരണം തേടി സര്‍വകലാശാല

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ കടുത്ത നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടപടിയെടുത്തേക്കും. പ്രിന്‍സിപ്പാളിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. പ്രിന്‍സിപ്പാള്‍ ജി.ജെ. ഷൈജുവിനെതിരെ കടുത്ത നടപടിയുണ്ടായേക്കും. ശനിയാഴ്ച സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുമ്പോൾ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് പ്രിന്‍സിപ്പാളിന് നല്‍കിയ നിര്‍ദേശം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും ആള്‍മാറാട്ടത്തിലും വിശദീകരണം നല്‍കണം. യുയുസി ആയി തിരഞ്ഞെടുക്കപ്പെട്ട അനഘ രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നകാര്യവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിക്കും. ഉടനെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന കാര്യം യോഗം പരിഗണിക്കും. അനഘ സ്വമേധയാ ആണോ രാജിവെച്ചതെന്നും സിന്‍ഡിക്കേറ്റ് പരിശോധിക്കും. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിശാഖിനെ ഉള്‍പ്പെടുത്തിയതാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാദമായതോടെ ഏരിയാസെക്രട്ടറിയെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു.

