അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു; അടുത്തയാഴ്ച ബി.ജെ.പിയില്‍ ചേരും
ഗുവാഹത്തി: അസമിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന് പിന്നാലെ പാർട്ടി എം.എൽ.എമാരിലൊരാൾ രാജിവെച്ചു. രുപജ്യോതി കുർമിയാണ് രാജി സമർപ്പിച്ചത്. മാരിനി സീറ്റിൽ നിന്നും തുടർച്ചയായ നാലം തവണയാണ് അവർ വിജയിച്ചത്. രണ്ടാംനിര നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. തിങ്കളാഴ്ച ബി.ജെ.പിയിൽ ചേരുമെന്നും അവർ അറിയിച്ചു. സ്പീക്കർ ബിശ്വജിത്ത് ഡെയ്മറിന് അവർ രാജി സമർപ്പിച്ചു. കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ നേതാക്കൾക്കൊപ്പമെത്തിയാണ് അവർ രാജി സമർപ്പിച്ചത്. പാർലമെൻററികാര്യ മന്ത്രി പിയുഷ് ഹസാരികയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജയന്ത മല്ലയും അവർക്കൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് നൽകാമെന്ന് പാർട്ടി അറിയിച്ചെങ്കിലും പിന്നീട് ഇത് നിഷേധിച്ചു. സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെട്ടെങ്കിലും അതും പാർട്ടി തന്നില്ല. നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലും ഉൾപ്പെടുത്തിയില്ല. ഹിമന്ത് ബിശ്വ ശർമ്മയുടെ വികസന നയത്തിൽ തനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിനൊപ്പം ചേർന്ന് സംസ്ഥാന വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.