പി.പി ദിവ്യക്കെതിരായ അഴിമതി ആരോപണം: നടപടികള്‍ അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലൻസിന് ഹൈക്കോടതിയുടെ നോട്ടീസ്.
പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിർദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന ഹർജിക്കാരൻ്റെ ആരോപണം കണക്കിലെടുത്താണ് കോതിയുടെ നടപടി.
ദിവ്യ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്ബാദിച്ചു എന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയില്‍ പറയുന്നു.
പി.പി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നല്‍കിയിട്ടുണ്ടെന്നും ആറുമാസമായിട്ടും മൊഴി പോലും എടുത്തിട്ടില്ലെന്നും കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് ആരോരപിച്ചു. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നതുകൊണ്ടാണ് അന്വേഷണം നീട്ടുന്നതെന്നും വിജിലൻസ് അന്വേഷണം ആട്ടിമറിക്കാൻ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇതില്‍ പങ്കുള്ളത് കൊണ്ടാണെന്നും ഷമ്മാസ് പറയുന്നു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പി.പി ദിവ്യ കോടതിയില്‍ എതിർത്തു. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

