ഏലത്തൂർ ട്രെയിൻ തീവയ്പ് കേസ്: ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ച യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ

കൊച്ചി∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ നാട്ടുകാരനായ ഇതരസംസ്ഥാനക്കാരൻ മുഹമ്മദ് ഷഫീഖിനെ(46) കൊച്ചിയിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദ്യ വിവരങ്ങൾ അനുസരിച്ചു മരിച്ച ഷഫീഖിന്റെ മകൻ മുഹമ്മദ് മോനിയെ ഷഹീൻബാഗിലെത്തിയ അന്വേഷണ സംഘം തിരഞ്ഞിരുന്നു.
മുഹമ്മദ് മോനിക്കൊപ്പമാണു ഷഫീഖ് ചൊവ്വാഴ്ച കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. അന്വേഷണസംഘം മോനിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതാണെന്നാണു ഹോട്ടലിലെ ജീവനക്കാരോട് ഷഫീഖ് പറഞ്ഞിരുന്നത്. മോനിയെ കഴിഞ്ഞദിവസം എൻഐഎ ചോദ്യം ചെയ്തെന്നാണ് സൂചന.
മകനൊപ്പം കൊച്ചിയിലെത്തിയ ഷഫീഖ് പലപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു.
എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
മുഹമ്മദ് ഷാഫിക്ക് മജീദ് ഉള്ള ,ഡി 15 എ ഷഹീൻ ബാഗ് അബ്ദുൽ ഫസൽ എൻക്ലേവ്, ജിഷ്മ നഗർ, ഒഖ്ല, ന്യൂഡൽഹി എന്ന വിലാസമാണു ഹോട്ടലിൽ നൽകിയിരുന്നത്.
നേരത്തെ കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമോ ഇപ്പോൾ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയോ (എൻഐഎ) സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്നു പുലർച്ചെ കുളിമുറിയിലാണ് മരിച്ചനിലയിൽ ഷഫീഖിനെ കണ്ടെത്തിയത്. എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ട സംഭവമായതിനാൽ വിശദമായ ഫൊറൻസിക് പരിശോധനകൾക്കു ശേഷമേ യഥാർഥ മരണകാരണം വെളിപ്പെടുകയുള്ളു.

