KSDLIVENEWS

Real news for everyone

ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിയേറ്റ് തകര്‍ന്നുവീണു: വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്

SHARE THIS ON

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കൻ സഭാംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമർശം. അതേസമയം, ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. മെയ് 10 ന് പ്രഖ്യാപിച്ച വെടിനിർത്തല്‍ യുഎസ് നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ട്രംപ് ആവർത്തിച്ചു. നാലോ അഞ്ചോ ജെറ്റുകള്‍ വെടിവച്ചിട്ടതായി കരുതുന്നു. അഞ്ച് ജെറ്റുകളാണെന്നാണ് തന്റെ ബോധ്യമെന്നും ട്രംപ് പറഞ്ഞു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. റഫാല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പാകിസ്ഥാൻ നല്‍കിയില്ല. ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാൻ സമ്മതിച്ചിരുന്നു. എന്നാല്‍ ആറ് ഇന്ത്യൻ ജെറ്റുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദം അദ്ദേഹം തള്ളി.

ഒരു റാഫേല്‍ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്ത്യൻ പൈലറ്റുമാരെ പാകിസ്ഥാൻ പിടികൂടുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ജൂണ്‍ 15 ന്, റഫേലിന്റെ ഫ്രഞ്ച് നിർമ്മാതാക്കളായ ദാസോ ഏവിയേഷന്റെ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ പാകിസ്ഥാന്റെ അവകാശവാദങ്ങളെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!