അമേരിക്കയ്ക്ക് പിന്തുണനൽകിയാൽ വൻ തിരിച്ചടിയുണ്ടാകും’; ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

ദുബായ്: ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണ ഭീഷണിയുമായി ഇറാൻ. അമേരിക്കൻ സൈന്യത്തിന്റെ ഭാഗമാകുകയോ സൈന്യത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായംനൽകുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം ചെയ്യുന്നതും കുറ്റകരമാണെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
യുഎഇ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണശ്രമം നടത്തിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ചരക്കുകപ്പലുകൾ ലക്ഷ്യമിട്ടുണ്ടായ രണ്ട് ആക്രമണങ്ങളും തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് ഇറാനുമായുള്ള വ്യാപാരവും സാമ്പത്തിക ഇടപാടുകളും യുഎഇ നിർത്തിവെച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ്റെ ഭീഷണി.
അതിനിടെ, ഇറാൻ സ്വദേശികളുടെ വിസ യുഎഇ റദ്ദാക്കുന്നതായും ഇറാന് സാമ്പത്തികസഹായം നൽകുന്നതായുമുള്ള റിപ്പോർട്ടുകൾ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് നിഷേധിച്ചു. ഇത്തരം വാർത്തകളിൽ സത്യമില്ലെന്നും പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വിവരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

