ജൂലായ്ക്കകം ഇന്ത്യ 50 കോടിവരെ കോവിഡ് വാക്സിന്‍ ഡോസുകള്‍ സമാഹരിക്കും- ആരോഗ്യമന്ത്രി

ന്യൂഡൽഹി: അടുത്തവർഷം ജൂലായ്ക്കകം ഇന്ത്യ 400 – 500 മില്യൺ (40 കോടി മുതൽ 50 കോടി വരെ)കോവിഡ് വാക്സിൻ ഡോസുകൾ സമാഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്സിൻ കമ്പനികളുമായി അതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 135 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ട വാക്സിൻ ഡോസുകൾ ഒറ്റത്തവണ സമാഹരിക്കുക എന്നത് പ്രായോഗികമല്ല. 2021 ജൂലായ് – ഓഗസ്റ്റിനകം 400 മുതൽ 500 മില്യൺ ഡോസുകൾവരെ സമാഹരിക്കും. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യാത്യാസം പരിഹരിക്കും. ആരോഗ്യ പരിചരണം രാജ്യത്തെ എല്ലാവർക്കും മികച്ച ഗണനിലവാരത്തോടെ ലഭ്യമാക്കും. കോവിഡ് മഹാമാരി രാജ്യത്തെ സ്തംഭനാവസ്ഥയിൽ ആക്കിയശേഷം ഒരു പുതിയ തുടക്കം ഉണ്ടായിരിക്കുകയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും കോവിഡ് മഹാമാരി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചു. പ്രതിസന്ധിയെ നേരിടാൻ പലരും നൂതന മാർഗങ്ങൾ കണ്ടെത്തി. സ്ത്രീകൾക്കാണ് മഹാമാരിയുടെ ദുരിതം ഏറ്റവുമധികം നേരിടേണ്ടിവന്നത്. കടുത്ത മാനസിക പ്രയാസത്തിനും ഉത്കണ്ഠയ്ക്കും കോവിഡ് കാരണമായി. ഗാർഹിക പീഡനങ്ങൾ വർധിച്ചതായി പലസ്ഥലത്തുനിന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് പോലെയുള്ള സാഹചര്യങ്ങളിൽ അടിയന്തര നടപടികൾ ആസൂത്രണം ചെയ്യുമ്പോൾ കൂടുതൽ ജ്രാഗത വേണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ആരോഗ്യ മേഖലയ്ക്ക് അതീവ പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്നതെനന്നും കേന്ദ്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

