ഗോമൂത്രം സുരക്ഷിതമല്ല; ദോഷകരമായ 14 തരം ബാക്ടീരിയകള്‍ കണ്ടെത്തിയതായി ഐ.വി.ആര്‍.ഐ

ചെന്നൈ: ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ).
പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ദോഷകരമായ 14 തരം ബാക്ടീരിയകള്‍ കണ്ടെത്തിയതായി ഐ.വി.ആർ.ഐ മുന്നറിയിപ്പ് നല്‍കി.
ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഐ.വി.ആർ.ഐ മുന്നറിയിപ്പിന് പ്രസക്തിയേറെയാണ്.
ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടിയുടെ അവകാശവാദം. കുടലിനുണ്ടാകുന്ന അസുഖങ്ങള്‍ക്കും ഗോമൂത്രം ഗുണകരമാണ്. മുമ്ബ് തന്റെ പിതാവിന് പനി വന്നപ്പോള്‍ ഗോമൂത്രം നല്‍കിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഐ.ഐ.ടി ഡയറക്ടർക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. ഡി.എം.കെയും കോണ്‍ഗ്രസും പരിഹസിച്ചു. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് എം.പി കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.