ചില വിവാദങ്ങൾ സാധ്യത വർധിപ്പിക്കുന്നു’, തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ആഹ്വാനംചെയ്ത് മുസ്ലിംലീഗ്

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തുചേർന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംസ്ഥാനസമിതിയംഗങ്ങൾ, സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
തീരദേശത്തിന് ഭീഷണിയായ മണൽഖനനത്തിന് അനുമതിനൽകിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങിൽ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും രക്ഷിതാക്കൾ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാൻ ഭയക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലെ അനീതിക്കെതിരേയായിരുന്നു മറ്റൊരു പ്രമേയം. ഈ വിഷയത്തിൽ നടന്ന ഹിയറിങ് പ്രഹസനമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ രാഷ്ട്രീയ വിവാദങ്ങൾ മുസ്ലിംലീഗ് നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതു പരിഹരിക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും പിന്നീട് പത്രസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിൽ ഇടപെടേണ്ട അവസ്ഥയില്ല. 27-ന് യു.ഡി.എഫ്. ചേരും. അതിൽ എല്ലാവിഷയവും ചർച്ച ചെയ്യും. കേന്ദ്രം അവതരിപ്പിക്കുന്ന വഖഫ് ബില്ലിൽ എന്തു നടപടി സ്വീകരിക്കണമെന്നാലോചിക്കാൻ സാമുദായിക-വിദ്യാഭ്യാസ സംഘടനകളുടെ യോഗം മാർച്ച് ഏഴിന് കോഴിക്കോട്ട് വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുഞ്ഞാലിക്കുട്ടിയോടൊപ്പം സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാമും പങ്കെടുത്തു.
ചില വിവാദങ്ങൾ യു.ഡി.എഫിന്റെ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുകയെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. ശശി തരൂർ ലേഖനവിവാദത്തോടെ പൊതുജനത്തിന് പല കാര്യങ്ങളും വ്യക്തമായി. യു.ഡി.എഫിൻ്റെ കാലത്ത് വികസനപദ്ധതികളിൽ എൽ.ഡി.എഫ്. അൽപ്പമെങ്കിലും സഹകരിച്ചിരുന്നെങ്കിൽ കേരളത്തിന് വലിയ സാധ്യതയുണ്ടാവുമായിരുന്നു എന്നതാണത് -അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിൽ ഒരു തരി സഹകരണം ഇടതുപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്നത്തെ ദേശീയപാതാ വിക സനത്തേക്കാൾ ചെലവുകുറച്ചും നഷ്ടം കുറച്ചും അന്ന് അത് നടപ്പാക്കാമായിരുന്നു. കൊച്ചിയെ ഐ.ടി. കേന്ദ്രമാക്കിയതും കിൻഫ്ര പാർക്ക് തു ടങ്ങിയതുമൊക്കെ യു.ഡി.എഫിന്റെ കാലത്താണ്. ഇതെല്ലാം ഈ വിവാദംകൊണ്ട് ഒരിക്കൽക്കൂ ടി ഓർമിക്കാൻ ഇടയായി. വ്യവസായത്തോടുള്ള സി.പി.എമ്മിന്റെ നയം ഇപ്പോൾ മാറിയിട്ടുണ്ട്. പണ്ടേ ഒരു സഹകരണന യം ഇക്കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

