നൂറിലേറെ തിരിച്ചറിയൽ കാർഡുകൾ; വ്യാജ ഇ-മെയിലും ഫെയ്‌സ്ബുക്ക് അക്കൗണ്ടും: തട്ടിപ്പിൽ കുടുങ്ങിയത് ഉന്നതവിദ്യാഭ്യാസം നേടിയവർ

കാഞ്ഞങ്ങാട് : ആദ്യം സൗഹൃദം സ്ഥാപിക്കും. പിന്നാലെ ആധാർ വിലാസം മാറ്റും. ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കലാണ് പിന്നീട് ചെയ്യുക. ഇത്തരത്തിൽ ഒന്നിനുപിറകെ ഒന്നായി ശരണ്യയും ഭർത്താവ് മനുവും നടത്തിയത് നൂറിലേറെ തട്ടിപ്പുകളെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ലഭ്യമായത്.
തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും നടത്തിയ അന്വേഷണത്തിലാണ് ഇത്രയും തട്ടിപ്പുകൾ. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് വേറെയും. ദമ്പതിമാരുടെ തട്ടിപ്പിൽ കുടുങ്ങിയത് ബി.ടെക്കും എം.ബി.എ.യും കഴിഞ്ഞവരുൾപ്പെടെ. ഉന്നത വിദ്യാഭ്യാസം നേടിയവരെ സാമൂഹിക മാധ്യമങ്ങൾ വഴിയും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരെ നേരിട്ടും പറ്റിക്കുന്ന രീതിയാണ് ഇവരുടേതെന്ന് പോലീസ് പറയുന്നു. ശരണ്യ പത്താംതരം ജയിച്ചിട്ടില്ല. എന്നാൽ, കംപ്യൂട്ടർ ഉപയോഗത്തിൽ വിദഗ്ധയാണ്. പാലക്കാട് നെന്മാറ സ്വദേശിയായ മനു ബാലകൃഷ്ണൻ ശരണ്യയുടെ രണ്ടാം ഭർത്താവാണ്. തിമിരിയിലെ ശ്രീനാഥിനെ പരിചയപ്പെട്ട് പറഞ്ഞത് തന്റെ പേര് അഭിഷേക് എന്നാണെന്നും പ്രമുഖ കമ്പനിയിലെ എൻജിനിയറാണെന്നുമാണ്. മേലുദ്യോസ്ഥ വിചാരിച്ചാൽ നിങ്ങൾക്ക് ജോലി കിട്ടുമെന്നും പറഞ്ഞു. തുടർന്ന് ലഭിച്ച നമ്പറിൽ വിളിക്കുകയും പിന്നീടങ്ങോട്ട് ആവശ്യപ്പെട്ട പണം നൽകുകയുമായിരുന്നു. ഫെയ്‌സ്ബുക്കിലെ അഭിഷേകും മേലുദ്യോഗസ്ഥയുമെല്ലാം ശരണ്യയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
ഇടുക്കിയിൽ താമസിച്ചപ്പോൾ പ്രദേശത്തെ ആളുകളിൽനിന്ന് നുണകൾ പലതും പറഞ്ഞ് പണം കൈക്കലാക്കി. ആലുവ ആലങ്ങാട്ട് താമസിച്ച് പലരോടും വിസ നൽകാമെന്ന് പറഞ്ഞ് വൻ തുക തട്ടിയെടുത്തു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവിടെ ആളുകൾ പ്രശ്നമുണ്ടാക്കി. എന്നാൽ, ഇതെല്ലാം ഇവർ മറികടന്നു.

