KSDLIVENEWS

Real news for everyone

പ്രയത്നങ്ങൾ വിഫലം; അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

SHARE THIS ON

അതിരപ്പിള്ളി: പ്രയത്നങ്ങൾ വിഫലം. മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു. മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു. മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്. കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.

പറമ്പിക്കുളം വനത്തിൽവച്ച് ആനപ്പോരിനിടെ മസ്തകത്തിന് കുത്തേറ്റ് 30 സെന്റീമീറ്റോളം ആഴത്തിലാണ് കൊമ്പന് മുറിവേറ്റിരുന്നത്. ഈ മുറിവ് പുഴുവരിച്ച് വലിയ വ്രണമായി മാറുകയായിരുന്നു. പിടികൂടിയതിനുശേഷം മുറിവിലെ പുഴുക്കളും ചെളിയും കഴുകിക്കളഞ്ഞ്, കുങ്കികളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണു കോടനാട്ടെ പ്രത്യേക കൂട്ടിലേക്ക് ആനയെ മാറ്റിയത്. പിന്നീട് രണ്ടുദിവസമായി പ്രാഥമിക ചികിത്സയും മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള വൈറ്റമിൻ ഗുളികകളും ആഹാരത്തിനൊപ്പം നൽകി വന്നിരുന്നു. അഭയാരണ്യത്തിന്റെ ചുമതലയുള്ള കാലടി പ്രകൃതി പഠന കേന്ദ്രത്തിനായിരുന്നു (എൻഎസ്‌സി) ചികിത്സാച്ചുമതല.
ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തുടരാൻ തീരുമാനിച്ചത്. തുടർന്ന് കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളെ എത്തിച്ച് അരുൺ സഖറിയയുടെ സംഘം മയക്കുവെടി വയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!