ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതികരിക്കാതെ ഇന്ത്യ മൂല്യങ്ങൾ അടിയറവ് വെച്ചു; കേന്ദ്രത്തിനെതിരെ സോണിയാ ഗാന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേലിന്റെ അക്രമണങ്ങളിലും ഗാസയിലെ നാശനഷ്ടങ്ങളിലും ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇന്ത്യക്ക് ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നതെന്നും മൂല്യങ്ങൾ അടിയറവ് വെച്ചെന്നും അവർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ‘ദി ഹിന്ദു’വിൽ എഴുതിയ “ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല” എന്ന ലേഖനത്തിലായിരുന്നു വിമർശനം.
ഗാസയിലെ നാശനഷ്ടങ്ങളെക്കുറിച്ചും ഇസ്രയേൽ പ്രകോപനത്തെ കുറിച്ചും ഇന്ത്യ മൗനം പാലിക്കുന്നത് രാജ്യത്തിന്റെ ധാർമ്മികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നും ഇത് ശബ്ദം നഷ്ടപ്പെട്ടതിനെ മാത്രമല്ല, മൂല്യങ്ങൾ അടിയറവ് വെച്ചതിനെയും പ്രതിനിധീകരിക്കുന്നുവെന്നും സോണിയഗാന്ധി പറഞ്ഞു. സ്വതന്ത്ര പലസ്തീൻ വിഭാവനം ചെയ്യുന്ന സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചുവെന്നും സോണിയ ഗാന്ധി ആരോപിച്ചു.
വിഷയത്തിൽ ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും പശ്ചിമേഷ്യയിൽ പിരിമുറുക്കം ലഘൂകരിക്കുന്നതിന് ലഭ്യമായ എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും ഉപയോഗിക്കുകയും വേണമെന്നും അഭിപ്രായപ്പെട്ട അവർ ഇനിയും വൈകിയിട്ടില്ലെന്നും ഓർമ്മപ്പെടുത്തി. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ പശ്ചിമേഷ്യയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഈ മേഖലയിലെ സമാധാനം നമ്മുടെ രാജ്യത്തിന് നിർണായകമായ വിഷയമാണ്. സമീപ ദശകങ്ങളിലെ ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സമാധാനത്തിനും ഒരു പാലമായി പ്രവർത്തിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം നമ്മുടെ രാജ്യത്തിനുണ്ടെന്നും അവർ ഓർമ്മപ്പെടുത്തി.
ഇറാനിയൻ മണ്ണിൽ നടന്ന ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിച്ചു. ജൂൺ 13-ന് ലോകം ഒരിക്കൽ കൂടി ഏകപക്ഷീയമായ സൈനികനടപടികളുടെ അപകടകരമായ പ്രത്യാഘാതങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇസ്രയേൽ ഇറാനെതിരെ നിയമവിരുദ്ധ ആക്രമണം ആരംഭിച്ചു. ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സംഘർഷങ്ങളുടെ വിത്തുകൾ പാകി.
ബെഞ്ചമിൻ നെതന്യാഹുവിന്റെ കീഴിലുള്ള നിലവിലെ ഇസ്രയേൽ നേതൃത്വത്തിന് സമാധാനത്തിന് തുരങ്കം വെക്കുകയും ഭീകരവാദത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ചരിത്രമുണ്ട്. ഈ ചരിത്രം കണക്കിലെടുക്കുമ്പോൾ, നെതന്യാഹു സംവാദത്തിന് പകരം പ്രകോപനം തിരഞ്ഞെടുക്കുന്നതിൽ അത്ഭുതമില്ലെന്നും സോണിയ വിമർശിച്ചു. യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി നയതന്ത്രത്താൽ നയിക്കപ്പെടുന്ന നേതൃത്വമാണ് ലോകം പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. ബലത്താലോ കള്ളങ്ങളാലോ നയിക്കപ്പെടുന്ന നേതൃത്വമല്ല. അവർ കൂട്ടച്ചേർത്തു.
ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്താണെന്നും സോണിയ ഗാന്ധി പറഞ്ഞു. 1994-ൽ കശ്മീർ വിഷയത്തിൽ മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ കമ്മീഷനിൽ ഇന്ത്യയെ വിമർശിക്കുന്ന ഒരു പ്രമേയം തടയാൻ ഇറാൻ സഹായിച്ചു. 1965, 1971 യുദ്ധങ്ങളിൽ പാകിസ്താനോട് ചായ് വ് കാണിച്ച ഇംപീരിയൽ സ്റ്റേറ്റ് ഓഫ് ഇറാനേക്കാൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ കൂടുതൽ സഹകരണപരമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.