സൗജന്യ ചികിത്സ മുടങ്ങുമെന്ന ആശങ്കയിൽ എൻഡോസൾഫാൻ ദുരിതബാധിതർ

കാസർകോട് : 2022-23 സാമ്പത്തികവർഷം കഴിയുന്നതോടെ സർക്കാരിൽനിന്നുള്ള സൗജന്യ ചികിത്സ മുടങ്ങുമെന്ന ആശങ്കയിൽ എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബാംഗങ്ങളും. ജില്ലാ വികസന പദ്ധതിയിലുൾപ്പെടുത്തി ദുരിതബാധിതർക്ക് സൗജന്യ ചികിത്സ നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടാകാത്ത പശ്ചാത്തലത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ബുധനാഴ്ച കാഞ്ഞങ്ങാട് ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം.) ചികിത്സാ പദ്ധതി ഉപേക്ഷിക്കരുതെന്ന ആവശ്യവും ദുരിതബാധിതർ ഉന്നയിക്കുന്നുണ്ട്. 2022 മുതലാണ് എൻ.എച്ച്.എമ്മിൽനിന്ന് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഫണ്ട് മുടങ്ങിയത്. ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടെങ്കിലും നടപടി വൈകുകയാണ്. ചികിത്സ നിഷേധിക്കപ്പെടുമ്പോൾ സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങൾ പ്രതിസന്ധിയിലാകും. നീതി മെഡിക്കൽ സ്റ്റോറുകൾക്ക് 25 ലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്. കുടിശ്ശികയുള്ളതിനാൽ സൗജന്യമായി മരുന്നും നാപ്കിനുകളും കിട്ടുന്നത് പൂർണമായി മുടങ്ങും. ദുരിതബാധിതരെ ആസ്പത്രിയിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങളും 31-ന് കരാർ കാലാവധി കഴിയുന്നതോടെ സേവനം നിർത്തും. കരാർ പുതുക്കുന്നതിനുള്ള നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.

