KSDLIVENEWS

Real news for everyone

നടന്നത് നരനായാട്ട്; മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ വിധവയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

SHARE THIS ON

ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതു ഇടത്തിലൂടെ നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരില്‍ നടന്ന വംശീയ അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. എണ്‍പത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എണ്‍പതുകാരിയായ ഇബെത്തോംബി ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങ് ആണ് ഇബെത്തോംബിയുടെ ഭര്‍ത്താവ്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പടക്കമുള്ള ഏറ്റുമുട്ടലുകള്‍ നടന്ന മേയ് 28-ന് രാത്രിയാണ് സംഭവം നടന്നത്. വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതില്‍ അടച്ചുപൂട്ടി അക്രമകാരികള്‍ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേല്‍ തീ ആളിപ്പടര്‍ന്നതായും ഇബെത്തോംബിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും ഇവരുടെ കൊച്ചുമകന്‍ പ്രേംകാന്ത പറഞ്ഞു. അക്രമകാരികള്‍ വീട് വളഞ്ഞപ്പോള്‍ തങ്ങളോട് ഓടി രക്ഷപ്പെടാന്‍ മുത്തശ്ശി പറഞ്ഞതായി പ്രേംകാന്ത വ്യക്തമാക്കി. പ്രായത്തിന്റെ അവശത മൂലം മുത്തശ്ശിക്ക് ഓടിരക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല. വീടിനു നേര്‍ക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. വീടിന് തീപ്പിടിച്ചതോടെ തിരികെയെത്തി മുത്തശ്ശിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അക്രമികളുടെ തോക്കില്‍നിന്നുള്ള വെടിയേറ്റ് കൈകളിലും തുടയിലും ഗുരുതര പരിക്കേറ്റതായും മരണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. മേയ് മാസം മുതലാണ് മണിപ്പുരിലെ കുക്കി വിഭാഗവും മെയ്തി വിഭാഗവും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. മേയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെട്ട യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്ത സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധമുണ്ടായത്. ഇതേത്തുടർന്ന് മണിപ്പുരിൽ നടന്ന ക്രൂരമായ കൊലപാതകങ്ങളുടെയും കൂട്ടബലാത്സംഗങ്ങളുടെയും നിരവധി വാർത്തകൾ പുറത്തുവന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!