ഡിറ്റക്ടറിൽ സിഗ്നലുകൾ, പ്രതീക്ഷ; രക്ഷാപ്രവർത്തനത്തിന് 20 മലയാളികൾ മതിയെന്ന് കർണാടക പോലീസ്

അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരും കർണാടക പോലീസും തമ്മിൽ തർക്കം. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നവരിൽ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പോലീസ് അറിയിച്ചു.
ഒരുസമയം തിരച്ചിൽ നടക്കുമ്പോൾ കേരളത്തിൽനിന്നുള്ള 20 പേർ മതിയെന്നാണ് നിർദേശം. ശക്തമായ മഴയാണ് പ്രദേശത്ത്. റെഡ് അലർട്ടാണ്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്നാണ് വിവരം.
പോലീസും രക്ഷാപ്രവർത്തകരും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം നിലവിൽ പരിഹരിച്ചതായി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേൽ പറഞ്ഞു. എസ്.പിയെ വിളിച്ച് സംസാരിച്ചപ്പോൾ എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. മദ്രാസ് റെജിമെന്റിൽനിന്ന് എത്തിച്ച റഡാറിൽ രണ്ട് സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. എട്ട് മീറ്റർ ആഴത്തിൽ ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് സിഗ്നലിൽ കാണിക്കുന്നത്. മണ്ണിനടിയിൽനിന്ന് ലഭിച്ച സിഗ്നൽ ലോറിയുടേതാകാമെന്നാണ് സംശയം. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തുന്നുവെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. എന്നാൽ സിഗ്നൽ ലോറിയുടേതെന്ന് തീർത്തും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

