ഒടുവിൽ ആനയെത്തി,
ആനയെ തുരത്താൻ പോയി തിരിച്ച് വന്നപ്പോൾ ആന വനം വകുപ്പ് ഓഫീസിൽ

കാനത്തൂർ: മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ കൃഷിനാശം വരുത്തുന്ന ആനക്കൂട്ടത്തെ ജനകീയ പങ്കാളിത്തത്തോടെ തുരത്താൻ 21 ദിവസത്തെ തീവ്രപദ്ധതി തയ്യാറാക്കി വനം വകുപ്പുദ്യോഗസ്ഥർ. കളക്ടർ ഡോ. ഡി. സജിത് ബാബു, വനംവകുപ്പ് ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുളിയാർ പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ജില്ലയിലെയും കോഴിക്കോട്, വയനാട്, കണ്ണൂർ ഡിവിഷനുകളിൽ നിന്നുമുള്ള വനം ജീവനക്കാരെ ഇതിനായി മേഖലയിൽ വിന്യസിക്കും. വിദഗ്ധ സേനയെ സഹായിക്കാൻ നാട്ടുകാരായ അൻപതുപേരുടെ സേവനം ലഭ്യമാക്കണമെന്ന് യോഗശേഷം തന്നെ വന്നുകണ്ട കർഷകരോട് അദ്ദേഹം അഭ്യർഥിച്ചു. സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ ആനക്കൂട്ടത്തെ മുളിയാർ, പാണ്ടി വനങ്ങളിൽനിന്ന് തുരത്തി പുലിപ്പറമ്പ് വഴി കർണാടക വനത്തിലെത്തിക്കും. തുടർന്ന് പുലിപ്പറമ്പ് വൈദ്യുതവേലി പുനഃസ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അധികൃതരുടെ നടപടിയുമായി നാട്ടുകാർ സഹകരിക്കുമെന്ന് സർവകക്ഷിസമിതി ചെയർമാൻ ടി. ഗോപിനാഥനും പറഞ്ഞു.ജില്ലാ ഫോറസ്റ്റ് ഓഫീസർ പി.കെ. അനൂപ് കുമാർ, റേഞ്ച് ഓഫീസർ എൻ. അനിൽകുമാർ, ആദൂർ ഇൻസ്പെക്ടർ വി.കെ. വിശ്വംഭരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

