പെരിയ സുബൈദ വധക്കേസ് ; വിചാരണ ജനുവരി 11 മുതൽ; പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

കാസർഗോഡ് ; പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൻ്റെ വിചാരണ 2021 ജനവരി 11 മുതൽ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായി ജില്ലാ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28), പട്ള കുതിരപ്പാടിയിലെ ബാവ അസീസ് (25), മാന്യയിലെ അർഷാദ് (24) എന്നീ പ്രതികളെയാണ് വിചാരണ നടപടി യുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയത്.
ചെക്കി പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17നാണ് വീട്ടിനകത്ത് കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികൾ വീട്ടിലെത്തിയത്. തുടർന്ന് കുടി വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നുവെന്നുമാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ സുള്ള്യ അജ്ജാ വരയിലെ അബ്ദുൽ അസീസ് (32) പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
2018 സപ്തംബർ 14 ന് ഉച്ചയ്ക്ക് സുള്ള്യയിലെ കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കി തിരിച്ചു കൊണ്ടുവരുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

