KSDLIVENEWS

Real news for everyone

പോലീസ് നിയമത്തിലെ ഭേദഗതി ; ആര് പരാതി നൽകിയാലും കേസെടുക്കാം

SHARE THIS ON

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാവും. സൈബര്‍ മാധ്യമം എന്ന് പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്ന് വ്യക്തമാക്കി വിജ്ഞാപനം പുറത്തിറങ്ങി. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.

അശ്ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ഭാഗ്യലക്ഷ്മി നല്‍കിയ ആ അടി സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍. ഈ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കുന്ന പൊലീസ് നിയമഭേദഗതി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ സി.പി.ഐ പോലും ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതല്ല സത്യമെന്ന് വിഞ്ജാപനമിറങ്ങിയതോടെ വ്യക്തമായി.

രണ്ട് തരത്തിലാണ് നിയമഭേദഗതിയില്‍ അപകടം ഒളിഞ്ഞിരിക്കുന്നത്. സൈബര്‍ മീഡിയ എന്നതിന് പകരം എല്ലാതരത്തിലുമുള്ള വിനിമയോപാധി എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടെ പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങി, ഫേസ്ബുക്കും ട്വിറ്ററും അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുമെല്ലാം നിയമപരിധിയിലാവും. ഇവയില്‍ വരുന്ന വാര്‍ത്തയും ചിത്രവും ദൃശ്യവും അടക്കം ഏത് തരത്തിലുള്ള ഉള്ളടക്കവും വ്യാജമാണെന്ന് പരാതി ലഭിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കാം.

മറ്റൊന്ന് ഏതൊരാള്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയാണ്. സാധാരണമായി അപമാനിക്കപ്പെട്ട വ്യക്തി നേരിട്ട് പരാതി നല്‍കിയാലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇനി അപമാനിക്കപ്പെട്ടയാളോട് താല്‍പര്യമുള്ളയാളുടെ പരാതിയും നിലനില്‍ക്കും. അതായത് മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ഏതൊരാള്‍ പരാതി നല്‍കിയാലും കേസെടുക്കാനാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!