KSDLIVENEWS

Real news for everyone

ഖത്തർ ഉപരോധം അവസാനിച്ചേക്കും ; വഴി തേടുകയാണെന്ന് സൗദി അറേബ്യ , ഒരു നിബന്ധന

SHARE THIS ON

റിയാദ്: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം വൈകാതെ അവസാനിച്ചേക്കും. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് ഇത് സംബന്ധിച്ച്‌ സൂചന നല്‍കി. ഖത്തറിനെതിരെ മൂന്ന് വര്‍ഷം മുമ്ബ് ചുമത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ തങ്ങള്‍ വഴി തേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉപരോധം ചുമത്തിയ രാജ്യങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ച ശേഷമേ പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സൗദി അറേബ്യക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. ഖത്തര്‍ ആ ആരോപണം നിഷേധിച്ചു. കര, നാവിക, വ്യോമ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ ആദ്യം വന്‍ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. പിന്നീട് പതിയെ പ്രതിസന്ധികള്‍ മറികടന്നു. പഴയ പ്രതാപം തിരിച്ചുപിടിക്കുകയും ചെയ്തു. തുര്‍ക്കി, ഇറാന്‍, യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ഖത്തര്‍ കുതിച്ചുകയറിയത്. ഉപരോധം ചുമത്തിയിട്ട് സൗദി സഖ്യരാജ്യങ്ങള്‍ ഒന്നും നേടിയില്ല എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതികരിച്ചത്. ഏത് സമയവും ഉപരോധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ആര്‍ക്കും നേട്ടമില്ലാത്ത നടപടിയാണ് ഉപരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉപരോധം വേഗത്തില്‍ അവസാനിക്കുമെന്ന് കരുതുന്നില്ല എന്നാണ് അമേരിക്കയിലെ യുഎഇയുടെ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ ഇസ്രായേലി മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞത്. ഉപരോധം അവസാനിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനും അമേരിക്ക ശ്രമിച്ചുവരികയാണ്. ഇറാനെ ഒറ്റപ്പെടുത്തണമെങ്കില്‍ ഗള്‍ഫില്‍ ഐക്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!