ചാഹറിനു പരുക്ക്, മോയിന് വീസ ലഭിച്ചില്ല, പ്രിട്ടോറിയസിനു ക്വാറന്റീൻ; തല വേദനിച്ച് ചെന്നൈ

മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തോടെയാകും 2022 ഐപിഎൽ സീസണു തുടക്കമാകുക. ഉദ്ഘാടന മത്സരത്തിൽ ഉൾപ്പെടെ കാത്തിരിക്കുന്ന വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യുമെന്ന കാര്യത്തിൽ ചെന്നൈ സൂപ്പർ കിങ് ടീം മാനേജ്മെന്റ് തല പുകച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. ടീമിലെ മുൻനിര താരങ്ങളായ മോയിൻ അലി, ദീപക് ചാഹർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരുടെ സേവനങ്ങൾ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കു ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് മത്സരസമയത്തു ക്വാറന്റീനിലാകും. ദീപക് ചാഹർ പരുക്കിൽനിന്നു മോചിതനായിട്ടില്ല. ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിക്കാകട്ടെ, ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ ലഭിച്ചിട്ടുമില്ല. കഴിഞ്ഞ സീസണൊടുവിൽ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിൻ അലിയെ നിലനിർത്തിയത്.
‘ഫെബ്രുവരി 28നാണ് മോയിൻ അലി വീസയ്ക്കുള്ള അപേക്ഷ നൽകിയത്. അപേക്ഷ സമർപ്പിച്ചിട്ട് 20 ദിവസങ്ങളായി. ഇന്ത്യയിലേക്കു പതിവായി യാത്ര ചെയ്യുന്ന താരമായിട്ടുകൂടി മോയിൻ അലിയുടെ പേപ്പറുകള്‍ ഇതുവരെ ശരിയായിട്ടില്ല. മോയിൻ അലി എത്രയും വേഗം ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. പേപ്പറുകൾ ശരിയായാൽ ഉടൻ, തൊട്ടടുത്ത ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് എത്തുമെന്നാണു മോയിൻ അലി ഞങ്ങളോടു പറഞ്ഞിരിക്കുന്നത്’– ചെന്നൈ സിഇഒ ക്രിക്കറ്റ് പോർട്ടലായ ക്രിക്ക്ബസിനോടു പ്രതികരിച്ചിരുന്നു.
ബംഗ്ലദേശിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പര അവസാനിച്ചതിനു ശേഷമേ പ്രിട്ടോറിയസിനു ഇന്ത്യയിലേക്കു തിരിക്കാനാകൂ. മത്സരദിവസമാണു ക്വാറന്റീൻ കാലാവധി പൂർത്തിയാകുന്നത് എന്നതിനാൽ ആദ്യ മത്സരം പ്രിട്ടോറിയസ് കളിക്കാൻ സാധ്യത വളരെ കുറവാണ്.
മറ്റു താരങ്ങളിൽ ഋതുരാജ് ഗെയ്‌ക്വാദ് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. ടീമിലേക്കു പുതുതായെത്തിയ ഡെവോൺ കോൺവേയാകും ഗെയ്‌ക്വാദിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മോയിൻ അലിക്കു പകരം ഉത്തപ്പ 3–ാം നമ്പറിൽ ബാറ്റു ചെയ്യാനാണു സാധ്യത.

