ബഹാവുദ്ദീൻ നദ്വിക്ക് നോട്ടീസ്: സമസ്തയില്‍ കടുത്ത അതൃപ്തിയില്‍ ലീഗ് ചേരി, രണ്ടും കല്‍പ്പിച്ച ലീഗ് വിരുദ്ധ ചേരിയും

കോഴിക്കോട്: സമസ്ത നേതാക്കളേയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയോട് വിശദീകരണം ചോദിച്ച നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ കടുത്ത അതൃപ്തിയില്‍.
ലീഗിനെ പലവട്ടം പരസ്യമായി വിമര്‍ശിച്ച ഉമര്‍ഫൈസി മുക്കത്തെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത സമസ്ത നേതൃത്വം നദ്വിയോട് വിശദീകരണം ചോദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംഭവത്തില്‍ മുസ്ലീം ലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നദ്വിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടിരുക്കുന്നത്.
സമസ്തയെയും മുഖപത്രത്തെയും അപകീർത്തിപ്പെടുത്തി എന്നാണ് ഡോ ബഹാവുദ്ദീൻ നദ്വിക്കെതിരായ ആരോപണം. സമസ്തയിലെ ഭിന്നിപ്പ് ഇതോടെ പരസ്യമായെന്ന് മാത്രമല്ല, ലീഗ് അനുകൂല ചേരിയും ലീഗ് വിരുദ്ധ ചേരിയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണ ലീഗ് വിരുദ്ധ ചേരിക്കും അതിനെ നയിക്കുന്ന സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമുണ്ട്. ഭിന്നിപ്പ് തുടർന്നാല്‍ പിളർപ്പിലേക്കും പരസ്യമായ ഏറ്റമുട്ടലിലേക്കും കാര്യങ്ങള്‍ നീങ്ങും. മഹല്ലുകളുടെ നിയന്ത്രണം പിടിക്കാൻ ഇരുവിഭാഗവും ശ്രമിക്കുമ്ബോള്‍ അത് രാഷ്ട്രീയ പോരായും മാറാം.
ജിഫ്രി തങ്ങളും കൂട്ടരും രണ്ടും കല്‍പ്പിച്ച് തന്നെയാണ് നീങ്ങുന്നതെന്ന് നദ്വിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് സൂചിപ്പിക്കുന്നു. ആവശ്യമെങ്കിലും ലീഗുമായുള്ള ബന്ധം അവസാനിപ്പിക്കും. ഭൂരിഭാഗം നേതാക്കളം ലീഗ് വിരുദ്ധ ചേരിയിലാണെന്നാണ് ഇവർ നല്കുന്ന സൂചന. ഇതിനിടെ ലീഗ് സമസ്ത ചേരിപ്പോരിന്റെ ഭാഗമായി ഉയർന്ന മലപ്പുറം കരുവാരക്കുണ്ട് ദാറുന്നുജൂം യുപി സ്കൂളിലെ അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അവസാനിപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി നിക്കം തുടങ്ങി. പ്രമുഖ നേതാവിന്റെ മകളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന ആശങ്കയാണ് ഇടപെടലിന് കാരണം. മുഷാവറ അംഗം ഉള്‍പ്പെടെ 3 നേതാക്കളാണ് ഇന്നലെ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്.

