ഉത്തരാഖണ്ഡില്‍ 17 കാരിയെ കനാലിലെറിഞ്ഞു കൊന്നു; ബി.ജെ.പി നേതാവിന്റെ മകന് അടക്കം 3 പേർ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ അഞ്ചു ദിവസം മുന്നെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേര് അറസ്റ്റില്‍. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.
വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലക്ഷ്മണ് ജ്വാല ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21- ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോവുകയായിരുന്നു.

