KSDLIVENEWS

Real news for everyone

പെർളയിലെ തീപിടിത്തം: തീ പടർന്നത് പുലർച്ചെ; കെട്ടിടം പൂർണമായി കത്തി, 1.9 കോടി രൂപയുടെ നാശനഷ്ടം

SHARE THIS ON

പെർള: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തിൽ നശിച്ചത് 7 കടകൾ അടങ്ങിയ കെട്ടിടം. 60 വർഷം പഴക്കമുള്ള, ഓടുമേഞ്ഞ ഈ കെട്ടിടം പൂർണമായി കത്തി. 1.9 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് ഉടമയുടെയും വ്യാപാരികളുടെയും കണക്കുകൂട്ടൽ. ബി.ഗോപിനാഥ പൈയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പെയ്ന്റ്, ഫാൻസി, ഓട്ടോ മൊബൈൽ സ്പെയർപാർട്സ്, വസ്ത്രാലയം, പച്ചക്കറി, ജ്യൂസ് കട തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ 12.30നാണ് കടകളിൽനിന്ന് തീ ഉയരുന്നത് സമീപവാസികൾ കണ്ടത്.

പെർള ടൗണിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തമറിഞ്ഞ് എത്തിയവർ.

കാസർകോട്, ഉപ്പള , കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന കുതിച്ചെത്തിയിട്ടും മണിക്കൂറുകൾ പണിപ്പെട്ട് പുലർച്ചെ 6.30നാണ് തീ പൂർണമായും അണയ്ക്കാനായത്. സമീപവാസികളടക്കം കുറേപ്പേർ സ്ഥലത്ത് എത്തിയെങ്കിലും പ്രദേശത്ത് വെള്ളം ലഭ്യമല്ലാതിരുന്നതും വൈദ്യുതി ഓഫ് ചെയ്തതും കാരണം നോക്കി നിൽക്കാനെ സാധിക്കുമായിരുന്നുള്ളു. കടകളിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കത്തി. എണ്ണ, എൻജിൻ ഓയിൽ തുടങ്ങിയവ തീ പടരുന്നത് വേഗത്തിലാക്കി. അഗ്നിരക്ഷാ സേനയുടെ അവസരോചിത ഇടപെടലാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ കാത്തത്.

കെട്ടിടം സർക്കാർ ഭൂമിയിലെന്ന് വില്ലേജ്
സർക്കാർ ഭൂമിയിലാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്നും പട്ടയം അനുവദിച്ചിട്ടില്ലെന്നും വില്ലേജ് ഓഫിസർ. ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ അപ്പീൽ നിലനിൽക്കുന്നുണ്ട്. സ്പെയർ പാർട്സ് കടയിലൂണ്ടായ ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നു  പറയപ്പെടുന്നുവെന്നും വില്ലേജ് ഓഫിസർ അറിയിച്ചു.

നാശനഷ്ടം ഇങ്ങനെ
കെട്ടിടം– 25 ലക്ഷം
ഗോപിനാഥ പൈയുടെ തുണിക്കട– 9 ലക്ഷം
ഓട്ടോ മൊബൈൽ ഷോപ്– 85 ലക്ഷം
ഫാൻസിക്കട– 10 ലക്ഷം
പലചരക്ക് കട– 45 ലക്ഷം
കൂൾബാർ– 5 ലക്ഷം
പച്ചക്കറിക്കട– 8 ലക്ഷം
ജ്യൂസ് കട– 50,000

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!