കുമ്പള മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണം തടയുന്നതിന് അടിയന്തിര നടപടി വേണം; ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി അഷ്റഫ് കർള

കുമ്പള: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചായായുണ്ടാകുന്ന മോഷണം തടയുന്നതിനും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അടിയന്തിര നടപടി വേണമെന്ന ആവശ്യം സംബന്ധിച്ച്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി.
കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കവർച്ചകൾ പെരുകുകയാണ്.
ഈ അടുത്തായി ഒന്നിനു പിറകെ ഒന്നായി മോഷണ പരമ്പരകൾ തന്നെയാണ്. ഒരു മോഷണക്കേസിലും കാര്യമായ തുമ്പുണ്ടാക്കാനോ പ്രതികളെ പിടികൂടാനോ കഴിയാത്തതിനാൽ ജനങ്ങൾ ഏറെ ഭീതിയിലാണ്.
സ്ഥിരമായി താമസമില്ലാത്തതും ഒന്നോ രണ്ടോ ദിവസത്തേക്ക് പൂട്ടിപോകുന്നതുമായ വീടുകളെയാണ് മോഷ്ടാക്കൾ ഏറെയും നോട്ടമിടുന്നത്.
അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഇതുവരെയുണ്ടായ മോഷണങ്ങൾ ഏറെയും.
അടുത്തകാലത്തായി കുമ്പളയിൽ നടന്ന കവർച്ചക്കേസുകളിലൊന്നും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കുമ്പളയുടെ സമീപ പ്രദേശത്തായി കഴിഞ്ഞ പത്ത് മാസത്തിനിടെ പന്ത്രണ്ടോളം കവർച്ചകളാണുണ്ടായത്.
ഉപ്പള ഹിദായത്ത് നഗറിലെ ബി.എം മാഹിൻ ഹാജി റോഡിലെ വീട് കുത്തിത്തുറന്ന് ഏഴര പവൻ കവർന്ന സംഭവമാണ് കവർച്ചാ കേസിൽ ഒടുവിലത്തേത്.
വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും ചെറിയ മോഷണങ്ങൾ അധികമാരും പരാതി നൽകാൻ തയ്യാറാകത്തതിനാൽ പുറം ലോകം അറിയുന്നില്ല.
ഉപ്പള, ഹൊസങ്കടി, കുമ്പള എന്നീ ടൗണുകൾ കേന്ദ്രീകരിച്ചാണ് മോഷ്ടാക്കൾ വിലസുന്നത്.
കുമ്പള, ഹൊസങ്കടി ടൗണുകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഒരു വർഷത്തിനുള്ളിൽ കവർച്ചക്കിരയാക്കിയത്.
കവർച്ച നടത്തി അയൽ സംസ്ഥാനങ്ങളിലേക്ക് മോഷ്ടാക്കൾ കടക്കുന്നതാണ് കേസന്വേഷത്തിൽ പ്രതിസന്ധിയാകുന്നതെന്നാണ് മനസിലാകുന്നത്.
കവർച്ചകൾ പെരുകുമ്പോഴും രാത്രി കാല പെട്രോളിങ് അടക്കമുള്ള പരിശോധനകൾ കാര്യക്ഷമമല്ലെന്ന വിമർശനം ഉയരുന്നുണ്ട്.
കവർച്ചാ കേസുകൾ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി കുമ്പള,മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളുടെ സ്ട്രൻഗ്ത്ത് വർധിപ്പിക്കുകയും വാഹനങ്ങൾ ഉൾപ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടു


