അൻവറിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍,11 ഏക്കര്‍ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

കൊച്ചി: പി വി അൻവറിനെതിരെ കടുപ്പിച്ച് സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നല്കി.
പഞ്ചായത്ത് നല്കിയ മറുപടി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പിവീസ് റിയല്‍റ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ സ്റ്റോപ് മെമ്മോ നല്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നല്‍കിയെന്നും വിജിലൻസിന് പഞ്ചായത്ത് നല്കിയ മറുപടിയിലുണ്ട്.
നിർമാണത്തിനുളള ബില്‍ഡിങ് പെർമിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ ലഭ്യമല്ല. ഭൂമിയിലെ 7 അനുബന്ധ നിർമാണങ്ങള്‍ക്ക് പെർമിറ്റ് നല്‍കിയിട്ടുണ്ട്. റിസോർട്ട്, സിനിമാ തിയേറ്റർ തുടങ്ങിയവയ്ക്കാണ് അനുമതി നല്‍കിയെന്നും വിജിലൻസിനുളള മറുപടിയില്‍ പറയുന്നു.
എന്നാല്‍ പാട്ടഭൂമിയിലെ കെട്ടിടം താൻ നിർമ്മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്ബോള്‍ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നും അൻവർ പറയുന്നു. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും അൻവർ വിശദീകരിച്ചു.

