ലീഗിന്റെ പിന്തുണയിലാണ് കോൺഗ്രസ് ജയിക്കുന്നത്, ആ പരിഗണനയെങ്കിലും കൊടുക്കണ്ടേ: ഇ.പി. ജയരാജൻ

തിരുവനന്തപുരം: ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ഏറെക്കാലമായി ഇതു തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തിൽ യു.ഡി.എഫിന്‍റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമർശനം. തദ്ദേശതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അഞ്ചിടങ്ങളിൽ ജയിച്ചു. എന്നാൽ, കോൺഗ്രസ് ദയനീയമായി തോറ്റു. മുസ്ലിം ലീഗ് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ കോൺഗ്രസ് ജയിക്കുമോ? ലീഗിന്റെ പിന്തുണയിലാണ് ജയിച്ചുവരുന്നത്. ആ പരിഗണനയെങ്കിലും ലീഗിന് കൊടുക്കണ്ടേ, ഇ.പി. ചോദിച്ചു. അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തൽ തുടങ്ങിയവയെല്ലാം കാണുമ്പോൾ സ്വാഭാവികമായും ലീഗിന്റെ അണികളിൽ വികാരം ഉണ്ടാകും. അത് കോൺഗ്രസിനെതിരായി വരുന്നു. ലീഗ് നേതൃത്വം വിചാരിച്ചാൽപോലും ആ അണികളുടെ വികാരം ഇല്ലാതാക്കാൻ സാധിക്കില്ല. കോൺഗ്രസിനെ പോലെത്തന്നെ സീറ്റ് നേടാനുള്ള അർഹത യുഡിഎഫിൽ ലീഗിനുണ്ട്, ഇ.പി. ജയരാജൻ പറഞ്ഞു. അതേസമയം, സിപിഎമ്മിനോട് ലീഗിന് ശത്രുതാപരമായ നിലപാടൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, മൂന്നാംസീറ്റ് ആവശ്യത്തിൽ ഇത്തവണ കോൺഗ്രസിൽ നിന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ‘മൂന്നാം സീറ്റുമായി ബന്ധപ്പെട്ട തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തീരുമാനത്തിന്റെ കാര്യത്തിൽ വളരെ കൃത്യമായ ധാരണയുണ്ട്. തീരുമാനം ഇല്ലാതെ പറ്റില്ല. ഇത് വലിയൊരു പ്രശ്നമായി തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് നിലപാട് മാറ്റില്ലെന്ന് ആവർത്തിച്ചുപറയുന്നത്’, ഇി.ടി പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് എന്ന വിഷയം ഇതുവരെ തങ്ങളുടെ മുമ്പിൽ എത്തിയിട്ടില്ലെന്നും നേതൃത്വം ആലോചിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുസ്‌ലിം ലീഗുമായുള്ള സീറ്റ് തർക്കം ഡൽഹിക്ക് വിടാതെ കേരളത്തിൽത്തന്നെ തീർക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അനൗദ്യോഗിക ആശയവിനിമയത്തിലൂടെ ധാരണയിലെത്താനും ഞായറാഴ്ച കൊച്ചിയിൽ യു.ഡി.എഫ്. നേതൃയോഗം ചേർന്ന് സീറ്റ് വിഭജനം പൂർത്തിയാക്കാനുമാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നടത്തുന്ന സമരാഗ്നി യാത്രയ്ക്ക് ആറ്റുകാൽ പൊങ്കാല കാരണം ഞായാറാഴ്ച ഇടവേളയുണ്ട്