സഹോദരന്റെയും ബന്ധുക്കളുടെയും മരണം ഉറപ്പാക്കി, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വരുന്നത് 6 പേരെ കൊന്നിട്ട്, നടുങ്ങി പോലീസുകാർ

തിരുവനന്തപുരം: ആറ് കൊലപാതകങ്ങൾ ചെയ്ത ശേഷമാണ് താൻ വരുന്നത്… സഹോദരന്റെയും ബന്ധുവായ യുവതിയുടെയും മരണം ഉറപ്പാക്കി… തെല്ലും ഭാവവ്യത്യാസമില്ലാതെയുള്ള അഫാന്റെ വെളിപ്പെടുത്തലിൽ വെഞ്ഞാറമൂട് പോലീസ് ഞെട്ടി. പോലീസുകാർ ഒന്നടങ്കം അഫാന് ചുറ്റുംകൂടി.
താൻ ക്രൂരമായി ഇല്ലാതാക്കിയ ഓരോരുത്തരെ കുറിച്ചും അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ വിവരിച്ചതോടെ പോലീസുകാർ നടുങ്ങി. ഉടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഡിവൈ.എസ്.പി സ്റ്റേഷനിലേക്ക് കുതിച്ചെത്തി. അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ. പിതാവിന്റെ കൂടെ വിദേശത്തായിരുന്നു അഫാൻ. വിസിറ്റിങ് വിസയിൽ വിദേശത്തുപോയി തിരിച്ചുവന്നിരുന്ന ശേഷമാണ് കൊലകൾ നടത്തിയത്.
കൊല്ലപ്പെട്ട 13 വയസ് പ്രായമുള്ള സഹോദരൻ അഫ്സാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അഫാന്റെ മാതാവ് ക്യാൻസർ രോഗബാധിതയായിരുന്നു. ക്രൂരകൃത്യത്തിലേക്ക് പ്രതി എത്താനുള്ള കാരണം വിശദമായി പോലീസ് പരിശോധിക്കുകയാണ്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

