KSDLIVENEWS

Real news for everyone

സമസ്തയില്‍ സിപിഎം ഫ്രാക്ഷന്‍ രൂപീകരിച്ചത് ജിഫ്രി തങ്ങൾ പ്രസിഡന്റായ ശേഷം; അപകടമെന്ന് ജമാഅത്തെ ഇസ്ലാമി

SHARE THIS ON

കോഴിക്കോട്: സമസ്തക്കും ജിഫ്രി തങ്ങള്‍ക്കുമെതിരെ ജമാഅത്തെ ഇസ്ലാമി വാരികയായ പ്രബോധനത്തില്‍ ലേഖനം. ജിഫ്രി തങ്ങള്‍ പ്രസിഡന്‍ഡന്റായിരിക്കുമ്പോഴാണ്‌ സമസ്തയില്‍ സി.പി.എം ഫ്രാക്ഷന്‍ രൂപീകരിച്ചതെന്നും സമുദായ ശിഥിലീകരണത്തിന് സമസ്തയിലെ ഈ വിഭാഗം തലവെച്ചുകൊടുക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.

സമസ്തയില്‍ വീണ്ടും രാഷ്ട്രീയ മോഹം തളിരിടുമ്പോള്‍ എന്ന തലക്കോട്ടെ കെ.ടി ഹുസൈനാണ് ലേഖനമെഴുതിയത്. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുകയാണ് സമസ്ത ചെയ്യേണ്ടതെന്ന് ലേഖനം പറയുന്നു. അതിന് പകരം സമസ്തയിലെ ഒരു വിഭാഗം സി.പി.എമ്മിലേക്ക് ചായുകയാണ്. ഇത്രയും കാലം മുസ്ലിം ലീഗിനൊപ്പം നിന്ന് ആനുകൂല്യം പറ്റിയവരാണ് സമസ്ത. ചിലരുടെ വ്യക്തിപരമായ അജന്‍ഡ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ നയം മാറ്റം. സമസ്ത ലീഗുമായി ഇടഞ്ഞാല്‍ സി.പി.എം അത് രാഷ്ട്രീയമായി ഉപയോഗിക്കും.

സമസ്ത പ്രസിഡന്‍ഡ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ലേഖനത്തില്‍ പരിഹാസം നിറഞ്ഞ കുറ്റപ്പെടുത്തലുമുണ്ട്. ‘ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസിഡന്റായ കാലത്താണ് സമസ്തയില്‍ സി.പി.എം ഫ്രാക്ഷന്‍ രൂപീകരിച്ചത്. ഇ.കെ അബൂബക്കര്‍ മുസ്ല്യാരുടെ അരുമ ശിഷ്യനാണെന്ന് അവകാശപ്പെടുന്ന ജിഫ്രി തങ്ങള്‍ നയം മാറ്റത്തിന്റെ അപകടം തിരിച്ചറിയണം’ ലേഖനത്തില്‍ പറയുന്നു.

സമസ്തയില്‍ ലീഗ് വിരുദ്ധ ചേരി നേരത്തെയും പലപ്പോഴായി ഉണ്ടായിരുന്നുവെന്നും ഇവരെല്ലാം പിന്നീട് തിരിച്ചുവരികയോ സംഘടന വിട്ടുപോവുകയോ ആണ് ചെയ്തതെന്നും ലേഖനം ഓര്‍മിപ്പിക്കുന്നുണ്ട്.

മുസ്ലിം ലീഗിനെയും സമസ്തയിലെ ചില നേതാക്കന്‍മാരെയും സ്വാധീനിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുവെന്ന് സമസ്തയില്‍ നേരത്തെതന്നെ വിമര്‍ശനമുണ്ട്. ലീഗ് തര്‍ക്കത്തില്‍ ജമാഅത്തെ ഇസ്ലാമി നേരിട്ട് ഇടപെട്ട് പക്ഷം പിടിക്കുന്നത് സമസ്തയിലെ ലീഗ് വിരുദ്ധ ചേരി ആയുധമാക്കും.


ജമാഅത്തെ ഇസ്ലാമി മുതലെടുപ്പ് നടത്തുന്നു- എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ

‘മുസ്ലിം ലീഗും സമസ്തയും തമ്മില്‍ ചില ഭിന്നതകളുണ്ട്. അത് പരിഹരിക്കപ്പെടും. ഇതിന്റെ മറവില്‍ മുതലെടുപ്പ് നടത്തനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഇത് സമസ്തയുടെയും ലീഗിന്റെയും പ്രവര്‍ത്തകര്‍ തിരിച്ചറിയും. സി.ഐ.സി വിവാദത്തിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയുടെ കയ്യുണ്ട്. സമസ്തയെ ആശയപരമായി തകര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഘടനാപരമായി തകര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ലേഖനം’ മുസ്തഫ മുണ്ടുപാറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!