കോലിയും ധോനിയും നേര്‍ക്കുനേര്‍, ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍-ചെന്നൈ പോരാട്ടം

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് അരങ്ങുണരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.
ധോനിയും കോലിയും നേർക്കുനേർ വരുന്നു എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത. ഏറ്റവുമധികം ആരാധകരുള്ള രണ്ട് ടീമുകൾ കൂടിയാണിവ. നിലവിൽ പോയന്റ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 പോയന്റുള്ള ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ഐ.പി.എൽ രണ്ടാം ഘട്ട മത്സരം ആരംഭിച്ചപ്പോൾ ആദ്യ മത്സരത്തിൽ ചെന്നൈ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഋതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈയുടെ കരുത്ത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെയാണ് ചെന്നൈ കീഴടക്കിയത്. ഡ്വെയ്ൻ ബ്രാവോയും ജഡേജയും ദീപക് ചാഹറുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഫോമിലേക്കുയരാത്ത ബാറ്റിങ് നിര ചെന്നൈയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. ഡുപ്ലെസിയും അമ്പാട്ടി റായുഡുവും സുരേഷ് റെയ്നയും ധോനിയുമെല്ലാം ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ബൗളിങ്ങിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.
മറുവശത്ത് ബാംഗ്ലൂർ അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ദയനീയമായി പരാജയപ്പെട്ടു. ബാറ്റിങ് നിരയും ബൗളിങ് ഡിപ്പാർട്ട്മെന്റും പരാജയമായി. കൊൽക്കത്തയ്ക്കെതിരേ ബാംഗ്ലൂർ വെറും 92 റൺസിന് ഓൾഔട്ടായി. ദേവ്ദത്ത് പടിക്കൽ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. നായകൻ വിരാട് കോലി, ഡിവില്ലിയേഴ്സ്, മാക്സ്വെൽ തുടങ്ങിയവരെല്ലാം പരാജയമായി. ബൗളിങ്ങിലും വേണ്ടത്ര തിളങ്ങാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല.
ആദ്യ പാദ മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിൽ ചെന്നൈ ബാംഗ്ലൂരിനെ 69 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇതുവരെ ഐ.പി.എല്ലിൽ 26 തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 17-ലും ചെന്നൈ വിജയം നേടി. 9 മത്സരങ്ങളിൽ മാത്രമാണ് ബാംഗ്ലൂർ വിജയം നേടിയത്.

