വൈകുന്നേരം അഫ്സാൻ സ്കൂളില്‍ നിന്നും വരുന്നത് കണ്ടു; പിന്നീട് അഫാൻ ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയി: സമീപവാസി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനും അനുജനും തമ്മില്‍ നല്ല ബന്ധം ആയിരുന്നുവെന്ന് സമീപത്തെ കടയുടമ്മ സിന്ധു.
വൈകുന്നേരം അഫ്സാൻ സ്കൂളില്‍ നിന്നും വരുന്നത് കണ്ടു. പിന്നീട് അഫാൻ ബൈക്കില്‍ അഫ്സാനെ കൂട്ടി പോകുന്നത് കണ്ടെന്നും സിന്ധു റിപ്പോർട്ടറിനോട് പറഞ്ഞു.
”ഏകദേശം നാലരയോടെയാണ് അഫ്സാൻ സ്കൂള്‍ വിട്ട് വരുന്നത് കണ്ടത്. മൂത്തവൻ വണ്ടിയില്‍ കൊണ്ടുപോകുന്നതും ഞാൻ കണ്ടു. തിരിച്ച് ഓട്ടോയില്‍ ഒറ്റയ്ക്ക് അഫ്സാൻ വരുന്നതാണ് ഞാൻ കണ്ടത്. കയ്യില്‍ എന്തോ ഒരു കവറുണ്ടായിരുന്നു. ഇളയയാള്‍ ഇടയ്ക്കിടെ കടയില്‍ വരാറുണ്ട്. ഇന്നലെ കണ്ടപ്പോഴും ഞാൻ വിചാരിച്ചു, ഇപ്പോള്‍ വരുമല്ലോ തണുത്ത വെള്ളം വാങ്ങാനെന്ന്. പറ്റില് വാങ്ങിയിട്ട് ഉമ്മ തരുമെന്ന് പറഞ്ഞാണ് പോകാറ്”, സിന്ധു കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമില്‍ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതല്‍ സ്വർണം പണയം വെയ്ക്കാൻ നല്‍കാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൂടുതല്‍ സ്വർണം നല്‍കാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു.
ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്ബത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെണ്‍സുഹൃത്ത് ഫർസാനയോട് വീട്ടില്‍ വന്ന് തന്റെ മുറിയില്‍ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയാണ് അഫാൻ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തുന്നത്.
പിന്നീട് സഹോദരൻ സ്കൂളില്‍ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടില്‍ കിടപ്പുണ്ട്. സിറ്റൗട്ടില്‍ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.
അതേസമയം, പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നല്കിയാല് പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനാണ് ആലോചന.
അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികള്‍. ആശുപത്രിയില്‍ നിന്നും വിടുതല്‍ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.അഫാൻ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്ക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലഭിക്കാത്തതാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കും.

