ദൃക്സാക്ഷി ശുഐബിന്റെ മൊഴി നിർണായകമാകും ; സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കാഞ്ഞങ്ങാട്: ഔഫ് അബ്ദുൾ റഹിമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി മുഹമ്മദ് ഷുഹൈബിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. ബൈക്കിൽ സഞ്ചരിച്ചതും അക്രമികൾ പെട്ടെന്ന് റോഡിന്റെ മധ്യത്തിലെത്തി തടഞ്ഞതും അടിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ ഇയാൾ പോലീസിനോടു പറഞ്ഞു. കല്ലൂരാവി ജങ്‌ഷനിൽനിന്ന് മുണ്ടത്തോട്ടേക്ക് 500 മീറ്റർ ദൂരമുണ്ട്. ഇവിടെനിന്ന് ബാവാനഗർ പള്ളിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് ഏതാനും മീറ്റർ മാത്രം അകലെവെച്ചാണ് അക്രമവും കൊലയും നടന്നത്. പഴയ കടപ്പുറത്തെ ഔഫിന്റെ വീടും സംഭവം നടന്ന സ്ഥലവും തമ്മിൽ ഒരുകിലോമീറ്ററിൽ താഴെ ദൂരമേ ഉള്ളൂ. പോലീസ് നായ മണംപിടിച്ചുപോയത് മുണ്ടത്തോടുനിന്ന് കടപ്പുറം റോഡിലേക്കാണ്. ഇവിടെ ഗുളികൻ ദേവസ്ഥാനത്തിനെത്തുന്നതിന് മുൻപുള്ള സ്ഥലംവരെ പോയി നായ മടങ്ങുകയാണ് ചെയ്തത്.
ലീഗ് ഓഫീസ് തകർത്തു
കാഞ്ഞങ്ങാട്: വിലാപയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെയും കല്ലൂരാവിയിലെയും മുസ്‌ലിം ലീഗ് ഓഫീസ് തകർത്തു. കല്ലൂരാവിയിൽ വ്യാപാരസ്ഥാപനങ്ങൾക്കുനേരേയും അക്രമമുണ്ടായി.

