ലുധിയാനയില്‍ കോടതിയിലെ സ്ഫോടനം; കൊല്ലപ്പെട്ടത് സ്‌ഫോടനം നടത്തിയ വ്യക്തിയെന്ന് പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ കോടതിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പോലീസിന്റെ അനുമാനം. ഇത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്ന് പോലീസ് പറയുന്നു.
മൃതദേഹം മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗഗൻദീപ് സിംഗ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഹെഡ് കോൺസ്റ്റബിളായിരുന്ന ഇയാളെ 2019ൽ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടുകയും രണ്ട് വർഷം ജയിലിൽ കഴിയുകയും ചെയ്തു. സെപ്തംബറിലാണ് ഇയാൾ ജയിൽമോചിതനായത്.
ഗഗൻദീപ് ഉപയോഗിച്ചിരുന്ന സിം കാർഡും വയർലെസ് ഡോങ്കിളുകളും പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഗഗൻദീപിന്റേതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ പാകിസ്താൻ ഏജൻസികളോ ഖാലിസ്ഥാൻ ഗ്രൂപ്പുകളോ ഉൾപ്പെട്ടതിന് തെളിവുകളില്ലെന്നും പകരം മുൻ മന്ത്രി ബിക്രം മജിതിയ പ്രതിയായ മയക്കുമരുന്ന് കേസുമായി ഇതിന് ബന്ധമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് പറഞ്ഞിരുന്നു. ചന്നിയുടെ ഈ പ്രസ്താവന വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
മൊഹാലിയിൽ മജിതിയ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ലുധിയാനയിൽ സ്ഫോടനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

