147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി; രഞ്ജി ട്രോഫിയില്‍ ലോക റിക്കാര്‍ഡിട്ട് തന്മയ് അഗര്‍വാള്‍

ഹൈദരാബാദ്: 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ലോക റിക്കാർഡിട്ട് ഹൈദരാബാദിന്റെ യുവതാരം തന്മയ് അഗര്‍വാള്‍.
രഞ്ജി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ 147 പന്തിലാണ് ഈ യുവതാരം 300 റണ്‍സ് തികച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി(119 പന്തില്‍) ട്രിപ്പിള്‍ സെഞ്ചുറി(147 പന്തില്‍) റിക്കാര്‍ഡുകളും ഇതോടെ തന്മയ് സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 2017 ല്‍ 191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ മറൈസിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്.
ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ഡബിള്‍ സെഞ്ചുറിയെന്ന രവി ശാസ്ത്രിയുടെ 39 വര്‍ഷം പഴക്കമുള്ള റിക്കാർഡും തന്മയ് മറികടന്നു.
119 പന്തിലാണ് തന്മയ് ഡബിള്‍ സെഞ്ചുറി തികച്ചത്. ഇന്നിംഗ്സില്‍ 21 സിക്സ് അടിച്ച തന്മയ് രഞ്ജിയില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 14 സിക്സുകള്‍ പറത്തിയിരുന്ന
ഇഷാന് കിഷന്റെ റിക്കാര്‍ഡാണ് തന്മയ് മറികടന്നത്.
തന്മയ് 160 പന്തില്‍ 323 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആദ്യ ദിനം തന്നെ 48 ഓവറില്‍ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സ് നേടി.ക്യാപ്റ്റന്‍ രാഹുല്‍ സിംഗ് ഗെഹ്ലോട്ട് 105 പന്തില്‍ 185 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 19 റണ്‍സുമായി അഭിരാഥ് റെഡ്ഡിയാണ് തന്‍മയിനൊപ്പം ക്രീസിലുള്ളത്.ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശ് 172 റണ്‍സിന് ഓള് ഔട്ടായശേഷമായിരുന്നു ഹൈദരാബാദിന്റെ റണ്‍വേട്ട.

