കാസർകോട് ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ഇനി അത്യാധുനിക നിലയിൽ

കാസർകോട് : ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ഇനി അത്യാധുനിക നിലയിൽ. 50 ലക്ഷം രൂപ ചെലവിലാണ് കുഞ്ഞുങ്ങൾക്കായുള്ള തീവ്രപരിചരണ വിഭാഗം പണിതത്. 42 ദിവസം വരെ പ്രായമുള്ള നവജാതശിശുക്കളെയാണ് ചികിത്സിക്കുക. ഗുരുതരാവസ്ഥ തരണം ചെയ്‌താൽ കിടത്താവുന്ന സ്റ്റെപ്പ് ഡൗൺ ഐസിയു, 12 വയസ് വരെയുള്ളവർക്കായുള്ള പിഐസിയു എന്നിവ പുതുതായി ഏർപ്പെടുത്തി. ഒപ്പം 12 വീതം കുട്ടികൾക്ക് കിടക്കാവുന്ന രണ്ട് വാർഡുകളും നവീകരിച്ചു.
സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റും രണ്ട് പുതിയ ഐസിയുകൾ ഉൾപ്പെടുത്തി നവീകരിച്ച കുട്ടികളുടെ വാർഡും ബുധൻ പകൽ 11ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ജില്ലാ ആശുപത്രി
ലേബർ വാർഡും ഓപ്പറേഷൻ തിയറ്ററുമൊരുങ്ങി
കാഞ്ഞങ്ങാട്> ജില്ലാ ആശുപത്രിയിൽ അത്യാധുനിക രീതിയിലുള്ള ലേബർ വാർഡ് സജ്ജമായി. മന്ത്രി വീണാ ജോർജ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരമാണ് ലേബർ വാർഡ് തയ്യാറാക്കിയത്. എൻഎച്ച്എം വഴി 1.79 കോടിയാണ് ചെലവഴിച്ചത്. പുതിയ ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോടെ ഓപ്പറേഷൻ തിയറ്ററും ഒരുക്കി. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ഐസിയു, എച്ച്ഡിഒ, ഡോക്ടേഴ്‌സ് റൂം എന്നിവയും പുതിയ ലേബർ ബ്ലോക്കിലുണ്ട്.

