KSDLIVENEWS

Real news for everyone

അബ്ദുൽ റഹീമിന്റെ മോചനം ബലിപെരുന്നാളിന് ശേഷം; ചെക്ക് റിയാദ് ഗവര്‍ണറേറ്റില്‍ സമര്‍പ്പിക്കും

SHARE THIS ON

റിയാദ് ∙ സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് മോചനം വൈകാൻ കാരണം.

47 കോടിയോളം രൂപ നിയമസഹായസമിതിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. അതില്‍ 15 മില്യന്‍ റിയാല്‍ ( 34 കോടി 35 ലക്ഷം രൂപ) റിയാദിലെ ഇന്ത്യന്‍ എംബസി അക്കൗണ്ടിലെത്തി. റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണറേറ്റില്‍ സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. ഗവര്‍ണറേറ്റില്‍ വച്ച് ഇരുവിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവയ്ക്കും. ശേഷം കോടതിയിലേക്ക് അയക്കും. കോടതി കേസില്‍ നിന്ന് വിടുതല്‍ നല്‍കുന്നതോടെ മോചന നടപടികള്‍ തുടങ്ങും.


റഹീമിന്റെ മോചന നടപടികളെല്ലാം സൗദി നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിഹത്യനടത്തുന്നതും മറ്റു ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭാരവാഹികൾ അറിയിച്ചു. പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. പത്തോളം അക്കൗണ്ടുകള്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്ന് സഹായ സംഖ്യ പിരിച്ചത്. ഇത് ഓഡിറ്റിന് വിധേയമാണ്. തുക സമാഹരിക്കാനാണ് അക്കൗണ്ട് തുറന്നത്.  

കുട്ടിയുടെ മാതാവ് വധശിക്ഷയില്‍ കവിഞ്ഞ ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് മാപ്പിന് സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചവരെ ഒരു വേള അവര്‍ നിര്‍ത്തിവെച്ചു. എന്ത് കാര്യത്തിനും അഭിഭാഷകനുമായി സംസാരിക്കാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മോചനദ്രവ്യം സ്വീകരിക്കാന്‍ കുടുംബം തയാറായിരുന്നില്ല. അങ്ങനെയാണ് വാദി ഭാഗം അഭിഭാഷകനുമായി നിരന്തരം ചര്‍ച്ച നടത്തിയതും അനുരഞ്ജനത്തിലെത്തിയതും കരാര്‍ ഒപ്പുവച്ചതും.

കൊലപാതകം നടന്ന ശേഷം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലും കോടതിയുടെ വിധി പ്രസ്താവത്തിലും റഹീം കുറ്റം സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കഴുത്തിലുണ്ടായ ആഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട നസീര്‍ എന്ന വ്യക്തി സാക്ഷിമൊഴിയും നല്‍കി. ഇദ്ദേഹമാണ് കേസിലെ ഏക സാക്ഷി. ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി സൗദിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

നിയമ സഹായസമിതി ഭാരവാഹികൾ.
15 മില്യന്‍ റിയാല്‍ പിരിച്ചുകിട്ടുമോ എന്ന ആശങ്ക തുടക്കം മുതല്‍ എല്ലാവരും പങ്കുവച്ചതാണ്. റിയാദിലെ ജീവകാരുണ്യ സംഘടനകളാണ് അതിന് ധൈര്യം നല്‍കിയത്. അനുരഞ്ജന ചര്‍ച്ചയ്ക്ക് മുന്നില്‍ നിന്ന വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണം 15 മില്യന്‍ റിയാലിന് മുന്നില്‍ ഒരു വിഷയമായിരുന്നില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ സി. പി മുസ്തഫ, കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, പരിഭാഷകനും നിയമവിദഗ്ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, മറ്റു ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!