ഫലസ്തീൻ ഐക്യദാര്‍ഢ്യവുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്; ഇംഗ്ലണ്ട്-പാക് മാച്ചില്‍ സംഭവിച്ചത്-വീഡിയോ

ലണ്ടൻ: ഇംഗ്ലണ്ട്-പാകിസ്താൻ ട്വന്റി 20 മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി കളത്തിലിറങ്ങി ആരാധകൻ. പാകിസ്താൻ ബാറ്റിങിനിടെയാണ് ഗ്യാലറിയില്‍ നിന്ന് സുരക്ഷാ ജീവനക്കരെ വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയത്.
ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ് സ്റ്റേഡിയത്തിലെ രണ്ടാം ടി20യ്ക്കിടെയാണ് സംഭവം. ഇഫ്തീഖർ അഹമ്മദും ഇമാദ് വസീമും ആയിരുന്നു ഈ സമയം ക്രീസിലുണ്ടായിരുന്നത്. ആരാധകന് പിന്നാലെയെത്തിയ സുരക്ഷാ ജീവനക്കാർ യുവാവിനെ കീഴ്പ്പെടുത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് അല്‍പ്പ സമയത്തേക്ക് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. ഗസ വംശഹത്യയില്‍ ഇസ്രായേലിനെതിരെ ലോകമാകെ പ്രതിഷേധം ഉയർന്നുവരുന്ന വരികയാണ്.
നാല് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയല്‍സ് താരം ജോസ് ബട്ലർ വെടിക്കെട്ട് ഇന്നിംഗ്സുമായി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് മുന്നോട്ടുവെച്ചപ്പോള്‍ പാക് പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു. 51 പന്തില്‍ 84 റണ്‍സെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.
21 പന്തില്‍ 45 റണ്‍സെടുത്ത ഫഖർ സമാൻ, 26 പന്തില്‍ 32 റണ്‍സെടുത്ത ബാബർ അസം, 13 പന്തില്‍ 22 റണ്‍സെടുത്ത ഇമാദ് വസിം എന്നിവരാണ് പാകിസ്താനായി പൊരുതി. പക്ഷേ അവസാന ഓവറുകളില്‍ വരിഞ്ഞുമുറക്കിയ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നില്‍ പാകിസ്താൻ വിറച്ചു. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നും മുഈൻ അലി, ജോഫ്ര ആർച്ചർ എന്നിവർ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

