കേന്ദ്രത്തിനു വഴങ്ങി കേരളം; സമ്പുഷ്ടീകരിച്ച അരി റേഷൻകടകളിലെത്തും, രക്തജന്യരോഗികൾക്ക് നൽകില്ല

തിരുവനന്തപുരം: വയനാട്ടിലെ രക്തജന്യരോഗികൾക്ക് നൽകേണ്ടെന്നു തീരുമാനിച്ചെങ്കിലും പൊതുവിതരണ ശൃംഖലവഴി സമ്പുഷ്ടീകരിച്ച അരിവിതരണവുമായി സർക്കാർ മുന്നോട്ടുതന്നെ. സംസ്ഥാനത്ത് വിളർച്ചരോഗികൾ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് തീരുമാനം. കേന്ദ്രം വിളിച്ചുചേർത്ത ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകപ്രശ്നം പരിഹരിക്കാൻ ഇത്തരം അരി വിതരണംചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.
റേഷൻ ആനുകൂല്യമുള്ളവർക്കായി കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യത്തിൽ ഉൾപ്പെട്ട സമ്പുഷ്ടീകരിച്ച അരിയാണ് സംസ്ഥാനത്തു വിതരണം ചെയ്യുകയെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ ‘ ‘മാതൃഭൂമി’യോടു പറഞ്ഞു. കേന്ദ്രപദ്ധതിയനുസരിച്ചാണ് അരിവിതരണം. വയനാട്ടിൽ അരിവാൾ രോഗികൾക്കും തലാസീമിയ രോഗികൾക്കുമുള്ള വിതരണമാണ് ഇപ്പോൾ നിർത്തിവെച്ചിട്ടുള്ളത്.
പൊതുവിതരണത്തിന് സംസ്ഥാനത്തിന് 14.21 ലക്ഷം മെട്രിക് ടൺ അരി വേണം. ഇതിൽ സ്വന്തമായി സംഭരിക്കുന്നത് അഞ്ചു ലക്ഷം മെട്രിക് ടൺ. ബാക്കിയുള്ള അരി പുറത്തുനിന്നെത്തുന്നു. ഇതിൽ സമ്പുഷ്ടീകരിച്ച അരിയുണ്ടാവും. ആദ്യ രണ്ടു വർഷം സൗജന്യവും പിന്നീട് വിലയീടാക്കിയുമാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം.

