‘ട്രംപ് ഏകാധിപതി’: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്

വാഷിങ്ടൻ: 2028ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്കി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തല്‍. ഭാവിയില്‍ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ് ബിബിസിയോട് പറഞ്ഞു.
“എന്റെ മുഴുവൻ കരിയറും പൊതുസേവനത്തിനായി സമർപ്പിച്ചതാണ്. സർവേകളുടെ അഭിപ്രായങ്ങള്‍ കേട്ടിരുന്നുവെങ്കില്‍ ഞാൻ ഇവിടെ ഇരിക്കുമായിരുന്നില്ല”- കമല ഹാരിസ് പറഞ്ഞു. അഭിമുഖത്തില്‍ ഡൊണള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമർശിച്ച ഹാരിസ്, “ഏകാധിപതിയും ഫാഷിസ്റ്റും” എന്നാണ് വിശേഷിപ്പിച്ചത്.
“ട്രംപ് ഒരു സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിക്കുമെന്ന് ഞാൻ പ്രചാരണ വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് അതാണ് സംഭവിച്ചിരിക്കുന്നത്. നീതിന്യായ വകുപ്പിനെയും ഫെഡറല്‍ ഏജൻസികളെയും അദ്ദേഹം രാഷ്ട്രീയ ആയുധങ്ങളാക്കി, മാധ്യമങ്ങളെയും വിമർശകരെയും ലക്ഷ്യമാക്കി ആക്രമിച്ചു”- കമല ഹാരിസ് പറഞ്ഞു.
ട്രംപിൻ്റെ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമർശിച്ചു. അവർ ഒരു ഏകാധിപതിയുടെ കാല്ക്കല് മുട്ടുമടക്കുകയാണെന്നും, അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങള്‍ക്ക് അംഗീകാരം നേടാനും അല്ലെങ്കില്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഹാരിസ് ആരോപിച്ചു.

