KSDLIVENEWS

Real news for everyone

ട്രാക്ടർ റാലിയിലെ സംഘർഷം : കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു

SHARE THIS ON

ദില്ലി: റിപ്പബ്ളിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

ട്രാക്ടര്‍ റാല് നടത്താന്‍ വിവിധ നിബന്ധനകള്‍ ദില്ലി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതു കര്‍ഷക സംഘടനാ നേതാക്കള്‍ അംഗീകരിച്ചതിനാലാണ് ട്രാക്ടര്‍ പരേഡിന് അനുമതി നല്‍കിയത്.പൊലീസ് നിബന്ധനകള്‍ മറികടന്ന് സംഘര്‍ഷമുണ്ടാക്കിയതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ട്രാക്ട‍ര്‍ റാലിയിലെ സംഘര്‍ഷത്തില്‍ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിനുള്ളിലും അതിര്‍ത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.

റിപ്ബ്ലിക്ക് ദിനത്തിലെ സുരക്ഷ വീഴ്ച്ചയും പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സംഘര്‍ഷവും ദില്ലി പൊലീസിന് തിരിച്ചടിയായിരുന്നു. സംഘര്‍ഷം മുന്‍കൂട്ടി കാണുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. സംഘര്‍വുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് ഔട്ട‌ര്‍ ജില്ലയിലാണ്, അഞ്ച കേസുകള്‍. ഐടിഓ സംഘര്‍ഷത്തില്‍ മരിച്ച്‌ ഉത്തര്‍പ്രദേശ് സ്വദേശി നവറീത് സിങ്ങ് ഉള്‍പ്പെടെയൂള്ള പ്രതിഷേധക്കാര്‍ക്കെതിരെ കലാപം ഉള്‍പ്പെടെ പതിമൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സെന്‍‍ട്രല്‍ ജില്ല അഡീഷണല്‍ ഡിസിപിയെ വാള്‍ കൊണ്ട് ആക്രമിച്ചതിന് സിഖ്പ്രചാരകരായ നിഹാംഗുകള്‍ക്കെതിരെയും കേസുണ്ട്. ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തന്‍തരന്‍ സ്വദേശി ജുഗുരാജ് സിങ്ങാണ് അതിക്രമിച്ച്‌ കടന്ന് കൊടി നാട്ടിയതെന്ന് പൊലീസ് പറഞ്ഞു.

ട്രാക്ടര്‍ മാര്‍ച്ചിനിടെ ഏഴിടങ്ങളില്‍ സംഘര്‍ഷം നടന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 300 ലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദില്ലിയിലും അതിര്‍ത്തി മേഖലകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 150 കമ്ബനി കേന്ദ്രസേനയെ വിവിധയിടങ്ങളില്‍ വിന്യസിച്ചു. ശാന്തിപഥ് ഉള്‍പ്പെടെ പ്രധാനമേഖലകളില്‍ ഗതാഗതനിയന്ത്രണമുണ്ട്. ഇവിടെ പരിശോധനകള്‍ക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. ചെങ്കോട്ടയിലെ മെട്രോ സറ്റേഷന്‍ താല്‍കാലികമായി അടച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!