ചിറകില്‍ വൈക്കോല്‍ കുടുങ്ങി; ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞിട്ടു

ഡല്‍ഹി: വിമാനത്തിന്റെ ഒരു ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്കോക്കിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനം അഞ്ചു മണിക്കൂറിലധികം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായി എയർലൈൻ അറിയിച്ചു.
ഇത് ഉടൻ തന്നെ പരിഹരിക്കുകയും പിന്നീട് വിമാനം പ്രവർത്തനക്ഷമമാക്കാൻ അനുമതി നല്‍കുകയും ചെയ്തുവെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർലൈൻ വിമാനം ബുധാനാഴ്ച രാവിലെ 7.45 ന് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, അഞ്ച് മണിക്കൂറിലധികം വൈകി ഉച്ചക്ക് ഒരു മണിയോടെയാണ് അത് പറന്നുയർന്നത്.
ഇതിനിടയില്‍ യാത്രക്കാരെ ഇറക്കി അവർക്ക് ലഘുഭക്ഷണം നല്‍കുകയുണ്ടായി. വൈക്കോല്‍ ഉടനടി നീക്കുകയും വിമാനം പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. എന്നാല്‍, വിമാന ജീവനക്കാർ റെഗുലേറ്ററി ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയില്‍ വരുന്നതിനാല്‍ ഉടൻ പുറപ്പെടാൻ കഴിഞ്ഞില്ലെന്നും എയർലൈൻ പറഞ്ഞു.
വൈക്കോലിന്റെ ഉറവിടം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മുംബൈ വിമാനത്താവളത്തിലെ വിമാനം കൈകാര്യം ചെയ്യുന്ന സേവന ദാതാവിനോട് ഇക്കാര്യം അന്വേഷിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും ഇത് സുരക്ഷാ റെഗുലേറ്റർക്ക് കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ 12ന് അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനാപകടം നടന്നതിനെ തുടർന്ന് നടത്തിയ പ്രധാന വിമാനത്താവളങ്ങളിലെ നിരീക്ഷണത്തിനിടെ എയർലൈനുകള്‍, വിമാനത്താവളങ്ങള്‍, വിമാന അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം നിയമലംഘനങ്ങളും ആവർത്തിച്ചുള്ള തകരാറുകളും ഡി.ജി.സി.എ കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം.